തൃശ്ശൂര്‍ : അണികളോട് ക്ഷോഭിച്ചതില്‍ ന്യായികരണവുമായി നടനും തൃശൂര്‍ ലോക്സഭാ മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപി. തിരുവനന്തപുരത്തേക്ക് പോകും എന്ന് പറഞ്ഞത് പ്രവര്‍ത്തകരെ പേടിപ്പിക്കാൻ വേണ്ടിയാണെന്നും സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞദിവസമാണ് ശാസ്താംപൂവ്വം ആദിവാസി കോളനിയിലെ സന്ദർശനത്തിന് ആളു കുറഞ്ഞതിൽ പ്രവർത്തകരോട് സുരേഷ് ഗോപി ക്ഷോഭിച്ചത്. ആദിവാസി ഊരിലെ ജനങ്ങളുടെ വോട്ട് ചേർക്കാത്തതിനാലാണെന്ന് പ്രവർത്തകരോട് ക്ഷോഭിച്ചതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
‘നാളെ ജയിച്ചുകഴിഞ്ഞാലും അണികളാണ് ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിച്ചെന്ന് ഓരോ പ്രശ്‌നങ്ങൾ എന്നെ അറിയിക്കേണ്ടത്. ഇതുപോലെ ഇനിയും ആവര്‍ത്തിച്ചാല്‍ ഇനിയും വഴക്ക് പറയും. അതിന്റെ സൂചനയാണ് നൽകിയത്. അണികള്‍ ചെയ്യാനുള്ള ജോലി ചെയ്യണം.അല്ലെങ്കിൽ എനിക്കെന്റെ ജോലി ചെയ്യാൻ സാധിക്കില്ല. അവരെ തലോടാനും വഴക്കുപറയാനുമുള്ള അവകാശം എനിക്കുണ്ട്. വോട്ടുകൾ ചേർത്തിട്ടില്ലെന്ന് ആദിവാസികൾ എന്റെ മുന്നിൽ വെച്ചാണ് പറയുന്നത്. അപ്പോൾ എന്റെ അണികളെ ഞാൻ വഴക്ക് പറയും. അതിനുള്ള അവകാശം എനിക്കുണ്ട്’. അദ്ദേഹം വ്യക്തമാക്കി. ആ പരിപാടിയിൽ എത്രപേരുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത് വിടുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.





























