ഭോപ്പാൽ: മധ്യപ്രദേശിൽ മോട്ടോർ പമ്പ് മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് ദലിത് യുവാക്കളെ പോസ്റ്റിൽ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയും വൈദ്യുതാഘാതം ഏൽപ്പിക്കുകയും ചെയ്തു. റൈസൻ ജില്ലയിലെ കർമോദിയ ഗ്രാമത്തിൽ ജൂൺ 14-നാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. ഒരു മാസത്തിന് ശേഷം ജൂലൈ 12 ശനിയാഴ്ച ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ‘ടൈംസ് ഓഫ് ഇന്ത്യ’യുടെ റിപ്പോർട്ട് പ്രകാരം, ബൈരാഗി സമുദായത്തിൽപ്പെട്ട യുവാക്കൾക്കെതിരെയാണ് ഈ അതിക്രമം നടന്നത്. കൃഷിയിടത്തിൽ അതിക്രമിച്ചു കയറി വാട്ടർ പമ്പ് മോട്ടോർ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു മർദനം.
യുവാക്കളെ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയും വൈദ്യുതാഘാതം ഏൽപ്പിക്കുകയുമായിരുന്നു. തങ്ങളെ ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ച് യുവാക്കൾ വേദനകൊണ്ട് നിലവിളിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിലുണ്ട്. പ്രതികളിൽ നിന്ന് മോഷ്ടിക്കപ്പെട്ട നിരവധി മോട്ടോറുകൾ കണ്ടെടുത്തതായി റൈസൻ പോലീസ് സൂപ്രണ്ട് അശുതോഷ് ഗുപ്ത ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. എന്നാൽ ശനിയാഴ്ച സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതിന് ശേഷമാണ് യുവാക്കൾ ക്രൂരമായ പീഡനത്തിനും വൈദ്യുതാഘാതത്തിനും ഇരയായെന്ന വിവരം പുറത്തുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.





























