ഇടുക്കി : വേനല്‍ കടുത്തതോടെ ഇടുക്കിയിൽ ഏലം കൃഷി വ്യാപകമായി കരിഞ്ഞുണങ്ങുന്നു. വിലയിടിവിൽ നട്ടം തിരിഞ്ഞിരിക്കുന്ന കർഷകർക്ക് ഇരുട്ടടിയായിരിക്കുകയാണ് പെട്ടന്നുണ്ടായ കൃഷി നാശം. ഉടുമ്പൻചോലയിൽ ഹെക്ടർ കണക്കിന് തോട്ടമാണ് നശിച്ചത്. നെടുങ്കണ്ടം, ഉടുമ്പൻചോല, രാജാക്കാട്, പാമ്പാടുംപാറ തുടങ്ങിയ മേഖലകളിലാണ് ഏലം കർഷകർ ദുരിതമനുഭവിക്കുന്നത്. ഏലത്തിന്റെ ഇലകളാണ് ആദ്യം നശിക്കുന്നത്. തുടർന്ന് ചിമ്പ്, ശരം എന്നിവയിലേക്കും ബാധിച്ച് ചെടി പൂർണ്ണമായും നശിക്കുകയാണ് ചെയ്യുന്നത്.
വിളവെടുക്കുവാന്‍ പാകമായ ഏലക്കായും ഉണങ്ങി കൊഴിഞ്ഞു വീഴുന്നു. ചൂട് മൂര്‍ഛിച്ചതോടെ തോട്ടം നനയ്ക്കുവാനും മാർഗമില്ല. ചെറുകിട ഏലം കര്‍ഷകരാണ് കൂടുതല്‍ പ്രതിസന്ധിയിലാകുന്നത്. ഏലത്തിന് കഴിഞ്ഞ വർഷം ഉയർന്നു നിന്ന വില ഇപ്പോൾ കുത്തനെ ഇടിഞ്ഞു. 1200 മുതൽ 1400 വരെയാണ് നിലവിൽ കർഷകന് ലഭിക്കുന്നത്. സർക്കാരിന്റെയും കാർഡമം ബോർഡിന്റെയും അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്നാണ് കർഷകരുടെ ആവശ്യം.