ഇടുക്കി : ഇടുക്കിയിൽ ഇരുമുന്നണികൾക്കും ആശങ്കയായി ദേവികുളവും പീരുമേടും. രണ്ടു മണ്ഡലങ്ങളിലും സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുകയാണ്. മണ്ഡലം പിടിച്ചെടുക്കാൻ യുഡിഎഫും നിലനിർത്താൻ ഇടതുപക്ഷവും ശക്തമായ കരുനീക്കങ്ങളാണ് നടത്തുന്നത്.
2006 മുതൽ ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന മണ്ഡലങ്ങളാണ് ദേവികുളവും പീരുമേടും. സി.പി.എം സ്ഥാനാർഥിയായി എസ്. രാജേന്ദ്രൻ ദേവികുളത്ത് മൂന്നു തവണ വിജയിച്ചപ്പോൾ പീരുമേടിൽ സി.പി.ഐ സ്ഥാനാർഥിയായി ഇ.എസ് ബിജിമോളും ഹാട്രിക് വിജയം നേടി. എന്നാൽ മണ്ഡലം ഇടതുപക്ഷത്തിന്റെ കുത്തകയാണെന്ന് വിശേഷിപ്പിക്കാൻ ആവില്ല. കഴിഞ്ഞ തവണ പീരുമേടിൽ ബിജി മോൾ വിജയിച്ചത് കേവലം 314 വോട്ടുകൾക്കാണ്. ദേവികുളത്ത് രാജേന്ദ്രന്റെ ഭൂരിപക്ഷം 6232 മാത്രം.
തോട്ടം മേഖല പ്രധാന വോട്ട് ബാങ്കായ ഇരു മണ്ഡലങ്ങളിലും ഐ.എന്‍.ടി.യു.സി യൂണിയൻ ശക്തമാണ്. എന്നാൽ പാർട്ടികുളിലെ തർക്കമാണ് കോൺഗ്രസിന് തിരിച്ചടി. ഇത്തവണ ദേവികുളത്ത് എ.കെ മണിക്ക് പകരം അഡ്വ. രാജാറാം, എം. മുത്തുരാജ്, ഡി. രാജാ എന്നിവരുടെ പേരുകളാണ് കോൺഗ്രസ് പരിഗണിക്കുന്നത്. സി.പി.എം, അഡ്വ. എ. രാജാ, ആർ. ഈശ്വരൻ എന്നീ പേരുകളാണ് സംസഥാന സമിതിയിലേക്ക് നിർദേശിച്ചിരിക്കുന്നത്. കോൺഗ്രസ് ഏറ്റവും കൂടുതൽ പ്രതീക്ഷ വെയ്ക്കുന്ന സീറ്റാണ് പീരുമേട്. കഴിഞ്ഞതവണ മത്സരിച്ച സിറിയക്ക് തോമസിനാണ് പരിഗണന. കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ് കെ. പൗലോസിനായി സൈബർ ഇടങ്ങളിൽ ആവശ്യം ഉയരുന്നുണ്ട്.
സി.പി.ഐ ആകട്ടെ ബിജിമോൾക്ക് പകരം വാഴൂർ സോമൻ, ജോസ് ഫിലിപ്പ്, ജില്ല സെക്രട്ടറി കെ.കെ ശിവരാമൻ എന്നീ പേരുകളാണ് പരിഗണിക്കുന്നത്. ഇരു മണ്ഡലങ്ങളിലും വിജയിക്കുക എന്നത് മുന്നണികളുടെ അഭിമാന പ്രശ്‌നമാണ്. അതുകൊണ്ട് തന്നെ എല്ലാ ഘടകങ്ങളും പരിശോധിച്ച ശേഷം മാത്രമേ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകു എന്നാണ് സൂചന. അതേസമയം ജില്ലയിലെ മറ്റു മൂന്ന് മണ്ഡലങ്ങളിലേയും സ്ഥാനാർഥി ചിത്രം ഏറെക്കുറെ വ്യക്തമായി കഴിഞ്ഞു.