വാഷിംഗ്ടൺ : അലാസ്കയില്‍ ഇന്ന് പുലർച്ചെ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ‍് ട്രംപും റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനുമായുള്ള ചർച്ചയിലേക്ക് ലോകം ഉറ്റുനോക്കവേ അലാസ്കയിലേക്ക് വിമാനം കയറും മുമ്പ് നടത്തിയ പ്രതികരണമാണ് ഇപ്പോൾ ലോകം ചർച്ച ചെയ്യുന്നത്. യുക്രൈന് വേണ്ടി വിലപേശാനല്ല പുടിനുമായി താന്‍ ചര്‍ച്ചയ്ക്ക് പോകുന്നതെന്നായിരുന്നു ട്രംപ് പറഞ്ഞത്. യുദ്ധം അവസാനിപ്പിക്കാന്‍ വിസമ്മതിച്ചാല്‍ പുടിന് വളരെ കഠിനമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് താങ്കള്‍ മുമ്പ് പറഞ്ഞിരുന്നുവെന്ന് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ട്രംപിനെ ഓര്‍പ്പിച്ചപ്പോഴാണ് ട്രംപിന്‍റെ പ്രതികരണം.
താന്‍ യുഎസ് പ്രസിഡന്റല്ലായിരുന്നെങ്കില്‍ പുടിന്‍ യുക്രൈന്‍ മുഴുവന്‍ പിടിച്ചടക്കുമായിരുന്നു. യുക്രൈന് വേണ്ടി വിലപേശാനല്ല ഞാൻ ചർച്ചയ്ക്ക് പോകുന്നത്, ഇവിടെ രണ്ട് പക്ഷങ്ങളുണ്ട്. അവരെ ചര്‍ച്ചാ മേശയിലെത്തിക്കാനാണ് ഞാന്‍ വരുന്നത്’ ട്രംപ് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാന്‍ വിസമ്മതിച്ചാല്‍ പുടിന് വളരെ കഠിനമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും. അത് വളരെ കഠിനമായിരിക്കും, സാമ്പത്തികമായി കഠിനമായിരിക്കും. ഞാനിത് എന്റെ സ്വന്തം നേട്ടത്തിന് വേണ്ടിയല്ല ചെയ്യുന്നത്. എനിക്ക് ഇതിന്റെ ആവശ്യമില്ല. എനിക്ക് നമ്മുടെ രാജ്യത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താല്‍പ്പര്യം. പക്ഷേ, ഒരുപാട് ജീവനുകള്‍ രക്ഷിക്കാനാണ് ഞാനിത് ചെയ്യുന്നത്’ ട്രംപ് പറഞ്ഞു.






























