തിരുവനന്തപുരം: ലോൺ ആപ്പ് ചൂഷണവുമായി ബന്ധപ്പെട്ട് യുവാവ് നിതിൻ രാജ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം വലിയ വിവാദങ്ങൾക്ക് വഴിവെക്കുകയാണ്. ഈ പശ്ചാത്തലത്തിൽ മുൻ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല നടപ്പിലാക്കിയ “ഓപ്പറേഷൻ കുബേര” വീണ്ടും ചർച്ചകളിൽ നിറയുന്നു. ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്ന കാലഘട്ടത്തിൽ ഓൺലൈൻ വായ്പാ ആപ്പുകളും മീറ്റർ പലിശ, കൊള്ള പ്പലിശ തുടങ്ങിയ അനധികൃത സാമ്പത്തിക ഇടപാടുകളും കർശനമായി നിയന്ത്രിക്കാൻ ആരംഭിച്ച ഓപ്പറേഷൻ കുബേര വ്യാപകമായി ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അനധികൃത മായി പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്കെതിരെ നടപടി എടുത്തതിലൂടെ സാധാരണ ജനങ്ങളെ സാമ്പത്തിക ചൂഷണത്തിൽ നിന്ന് രക്ഷിക്കാൻ ഇതിലൂടെ കഴിഞ്ഞിരുന്നു.
എന്നാൽ ഇടതു സർക്കാർ അധികാരത്തിൽ വന്നതോടെ ഓപ്പറേഷൻ കുബേര നിർത്തലാക്കി. ഇതോടെ ലോൺ ആപ്പുകൾ അടക്കമുള്ള അനധികൃത സാമ്പത്തിക ചൂഷണസംഘം വീണ്ടും തലപൊക്കി. നിതിൻ രാജ് നേരിട്ട ചൂഷണവും മാനസിക പീഡനവും അനധികൃത സാമ്പത്തിക ലോബി തഴച്ചു വളർന്നത് കൊണ്ട് ഉണ്ടായതാണ് എന്ന വിലയിരുത്തലും ശക്തമാകുന്നു. രമേശ് ചെന്നിത്തല തുടങ്ങിവെച്ച ഓപ്പറേഷൻ കുബേര ശക്തിപ്പെടുത്തിയിരുന്നുവെങ്കിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാമായിരുന്നു. ജനങ്ങളുടെ സാമ്പത്തിക സുരക്ഷയ്ക്ക് മുൻഗണന നൽകിയ അദ്ദേഹത്തിന്റെ നടപടികൾ ഇന്നും മാതൃകയാണ്. ലോൺ ആപ്പ് ചൂഷണങ്ങൾക്കെതിരെ ഓപ്പറേഷന്‍ കുബേരപോലെയുള്ള ശക്തമായ നടപടികൾ ആരംഭിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.






























