തിരുവനന്തപുരം : വിനീത വീജിക്കെതിരായ കേസിൽ സർക്കാരിനെ കടന്നാക്രമിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. കേന്ദ്രത്തിൽ പെഗാസസ് വെച്ച് തങ്ങളുടെ ഫോൺ ചോർത്തുകയാണ്. ഇവിടെ മാധ്യമ പ്രവർത്തകരുടെ ഫോൺ ചോർത്തുന്നു. അനുകൂലമായി വാർത്ത കൊടുത്താൽ സർക്കാർ അവരെ പുകഴ്ത്തി പറയും. മറിച്ച് ആണേൽ കേസ് എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മോദിക്കെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അവർക്ക് പിന്നാലെ ഇ ഡിയെ അയക്കുമെന്നും ഇവിടെ മുഖ്യമന്ത്രിക്കെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ കേസെടുക്കുമെന്നും അദ്ദേഹം വിമർശിച്ചു. എന്താണ് മോദി ചെയ്യുന്നത്, അതുപോലെ ആവർത്തിക്കുകയാണ് ഇവിടെയും. ഗവർണറുടെ നടപടിയെ ഞങ്ങൾ അംഗീകരിക്കുന്നില്ല. മുഖ്യമന്ത്രി മുഖ്യമന്ത്രിയുടെ ആളുകളെ സർവകലാശാലകളിൽ തിരുകി കയറ്റാൻ ശ്രമിക്കുമ്പോൾ, ഗവർണർ ഗവർണറുടേ ആളുകളെ സർവകലാശാലകളിലെത്തിക്കാൻ നോക്കുന്നു. കോൺഗ്രസ്സിന്റെ നിലപാട് ഞാൻ പറഞ്ഞിട്ടുണ്ട്. കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
സംഘ പരിവാറിന്റെ അജണ്ട ആദ്യമേ ഏറ്റെടുത്തത് പ്രതിപക്ഷ നേതാവാണെന്നും നവകേരള സദസ്സ് ബഹിഷ്കരിക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം സംഘ പരിവാറിന് വേണ്ടിയാണെന്നും ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ബിജെപിയുമായുള്ള കോൺഗ്രസിന്റെ ആത്മബന്ധം ശക്തമാണെന്നാണ് ഇത് കാണിക്കുന്നത്. അത് നേമത്തുകാർക്ക് വ്യക്തമാണല്ലോയെന്നും അദ്ദേഹം പരിഹസിച്ചു. ഇവിടെയാണ് ബി ജെ പിക്ക് അക്കൗണ്ട് തുറക്കാൻ കോൺഗ്രസ് അവസരമൊരുക്കിയത്. നാണം കെട്ട പ്രവൃത്തികൾ ചെയ്യുന്നതിന് മടിയില്ലാത്ത രാഷ്ട്രീയ നേതൃത്വമാണ് കോൺഗ്രസിന്റേത്. ഇന്നത്തെ കോൺഗ്രസ് നേതാക്കളിൽ പലരും ബി ജെ പിക്ക് നല്ല വ്യക്തികളാണ്. തങ്ങളുടെ കൂടെ ബി ജെ പി വേണമെന്നാണ് കോൺഗ്രസിന്റെ ആഗ്രഹം. നാല് വോട്ടിന് വേണ്ടി അല്ലെങ്കിൽ മൂന്ന് സീറ്റിന് വേണ്ടി എന്ത് രാഷ്ട്രീയ ചെറ്റത്തരവും കാണിക്കാൻ കോൺഗ്രസ് നേതൃത്വത്തിന് മടിയില്ല. എല്ലാം ബി ജെ പിക്ക് വേണ്ടിയെന്നതാണ് കോൺഗ്രസ് നേത്യത്വത്തിന്റെ നിലപാടെന്നും അദ്ദേഹം ആരോപിച്ചു.
കെപിസിസി മാർച്ചിനെതിരെ പോലീസ് സ്വീകരിച്ചത് കിരാത നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ക്രിമിനൽ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്തിയുടെ നിർദ്ദേശ പ്രകാരമാണ് കോൺഗ്രസ് നേതാക്കളെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള പോലീസ് നടപടിയെന്നും അദ്ദേഹം ആരോപിച്ചു. കെപിസിസി അധ്യക്ഷൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ വേദിയിലിരിക്കെ പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്നതിനിടയിൽ ടിയർ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചു. കേരള ചരിത്രത്തിൽ ഇത്തരം സംഭവം ഉണ്ടായിട്ടില്ല. പോലീസിന്റെ നിയന്ത്രണം പൂർണമായും സിപിഐഎമ്മിന് തീറെഴുതിക്കൊടുത്ത സംസ്ഥാന പോലീസ് മേധവി സേനയ്ക്ക് മേൽ ഒരു നിയന്ത്രണവും ഇല്ലാതെ വെറും നോക്കുകുത്തിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് പോലീസിനെ നിയന്ത്രിക്കുന്നത്. എം.പിമാരും എം.എൽ.എമാരും ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സ്ഥലത്തുള്ളപ്പോൾ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് കാടത്തം കാട്ടിയത്. രാജാവിനേക്കാൾ രാജഭക്തി കാണിക്കുന്ന പോലീസുകാർ കാലം മാറുമെന്ന് ഓർക്കണം. ഇതുകൊണ്ടൊന്നും കോൺഗ്രസും യുഡിഎഫുും പിൻമാറില്ല. ജനവിരുദ്ധ സർക്കാരിനെതിരെ സമരം ശക്തമാക്കും. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.































