മലപ്പുറം : ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയാണ് സുഹൃത്തുകളായ വിദ്യാർഥികൾ മടങ്ങിയത്. ഉയർന്ന പ്രദേശമായ കുരങ്ങൻചോല വൈകുന്നേരങ്ങളിൽ ആളുകൾ വന്നിരിക്കുന്ന വ്യൂ പോയിന്റിൽ കാഴ്ച കാണാനെത്തിയ നാലു വിദ്യാർഥികളുടെ ചേതനയറ്റ ശരീരമാണ് കുന്നിൽ നിന്ന് വീടുകളിലേക്ക് കൊണ്ടുപോയത്. മങ്കട വെള്ളിലയിലെ കുരങ്ങൻചോല വ്യൂപോയിന്റിൽ വൈകുന്നേരമുണ്ടായ ഇടിമിന്നലേറ്റാണ് നാട്ടുകാരായ വിദ്യാർഥികൾ മരിച്ചത്. മലയിൽ പുതുക്കൂടി അലിയുടെയും മുബീനയുടെയും മകൻ റഹീസ് (20), പുത്തൻവീട്ടിൽ കൂരിമണ്ണിൽ സൈതലവിയുടെയും പരേതയായ സാജിതയുടെയും മകൻ ബഹാസ് (18), ആലിക്കാപറമ്പിൽ അസീസിന്റെയും സുലൈഖയുടെയും മകൻ സിയാദ് (18), കറുത്താൻകുത്ത് നിസാറിന്റെയും നസീമയുടെയും മകൻ ഫഹദ് (22) എന്നിവരാണ് മരിച്ചത്.
താഴെയുണ്ടായിരുന്ന നാട്ടുകാർ വ്യൂപോയിന്റിലെത്തി നോക്കുമ്പോൾ വിദ്യാർഥികൾ ബോധമില്ലാതെ കിടക്കുകയായിരുന്നു. ആദ്യംകണ്ട ആറുപേരെ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും നാലുപേർ മരിച്ചു. പിന്നീട് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് ഒരാളെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. മരിച്ച ഫഹദിന്റെ ഇരട്ടസഹോദരൻ റോഷൻ, മരിച്ച റഹീസിന്റെ സഹോദരൻ സൽമാനുൽ ഫാരിസ്, മലയിൽ വീട്ടിൽ മുഷ്‌താഖിന്റെ മകൻ ഇഷ്‌ഹാത്ത് (16) എന്നിവർ പരിക്കേറ്റത്. സൽമാനുൽ ഫാരിസിനെയും ഇഷ്‌ഹാത്തിനെയും പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇടിമിന്നലേറ്റ് ഒരു വിദ്യാർത്ഥി പാറയുടെ മുകളിൽനിന്ന് തെറിച്ചുവീണിരുന്നു. ആദ്യഘട്ടത്തിൽ ഈ വിദ്യാർത്ഥി ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോയ വിദ്യാർത്ഥികളിലൊരാളാണ് തങ്ങൾ ഏഴുപേരുണ്ടായിരുന്നതായി നാട്ടുകാരോട് പറഞ്ഞത്.
ഇതോടെ പ്രദേശത്ത് വീണ്ടും തിരച്ചിൽ നടത്തിയപ്പോളാണ് ഏഴാമത്തെയാളെയും കണ്ടെത്തിയത്. ഏഴുകുട്ടികളും വ്യൂപോയിൻ്റെ തൊട്ടടുത്ത് താമസിക്കുന്നവരാണ്. ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം നടന്നത്. സുഹൃത്തുക്കളായ ഏഴ് വിദ്യാർത്ഥികൾ ഒരുമിച്ച് കുരുങ്ങൻചോല വ്യൂ പോയിൻ്റിൽ പോയ സമയത്താണ് അപകടമുണ്ടായത്. ഇതുവഴിയെത്തിയ നാട്ടുകാരും യാത്രക്കാരുമാണ് കുട്ടികളെ നിലത്തുവീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ആറുകുട്ടികളാണ് വീണുകിടന്നിരുന്നതെന്നാണ് സ്ഥലത്തെത്തിയവർ മാധ്യമങ്ങളോട് പറഞ്ഞത്. പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്ന പ്രദേശമല്ലാത്തതിനാൽ അപകടവിവരം പുറത്തറിയാനും വൈകിയിരുന്നു. വഴിയാത്രക്കാർ കുട്ടികളെ കണ്ടതോടെ ഒരു ആംബുലൻസിലും രണ്ട് ജീപ്പുകളിലുമായി ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.































