കണ്ണൂർ : തളിപ്പറമ്പിൽ പി കെ ശ്യാമളക്കെതിരായ എതിർപ്പ് അവഗണിച്ചത് പാർട്ടിക്ക് വലിയ തിരിച്ചടിയായെന്ന് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ വിമർശനം. സ്ഥാനാർത്ഥിയെ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നു എന്ന തോന്നൽ പൊതുസമൂഹത്തിൽ ഉണ്ടായതായും തളിപ്പറമ്പിലെയും പയ്യന്നൂരിലെയും വിഷയങ്ങൾ മലബാറിൽ ആകെ പാർട്ടിക്ക് വിരുദ്ധമായ വികാരം ഉണ്ടാക്കിയെന്നും യോഗം വിലയിരുത്തി. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറി നടത്തിയ വിശദീകരണങ്ങൾ വ്യക്തതയില്ലാത്തതാണെന്നും അത് ജനങ്ങൾക്ക് ദഹിച്ചില്ലെന്നും പാർട്ടി നേതാക്കൾ കുറ്റപ്പെടുത്തി. ജില്ലാ സെക്രട്ടറിയുടെ പല വിശദീകരണങ്ങളും പരിഹാസ്യമായി മാറിയെന്നും വാർത്താ സമ്മേളനങ്ങളിലെ ഈ അവ്യക്തത അണികളെയും അനുഭാവികളെയും പാർട്ടിയിൽ നിന്ന് അകറ്റാൻ കാരണമായെന്നും വിമർശനമുയർന്നു.
കെ.കെ. ശൈലജയെ പേരാവൂരിൽ സ്ഥാനാർത്ഥിയാക്കിയത് അവരെ തോൽപ്പിക്കാനാണെന്ന തരത്തിലുള്ള സംശയങ്ങൾ ഒരു ഘട്ടത്തിൽ ഉയർന്നിരുന്നു. പാർട്ടി സെക്രട്ടറിയുടെ ഭാര്യയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത് സ്ഥാനാർത്ഥിത്വം അടിച്ചേൽപ്പിക്കുന്ന രീതിയിലായിപ്പോയി എന്ന് വിമർശനമുയർന്നു. സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറിക്കുമെതിരെ വിമർശനം ഉയരുമ്പോൾ കണ്ണൂരിൽ ജില്ലാ സെക്രട്ടറിക്കെതിരെയാണ് പ്രധാനമായും വിമർശനങ്ങൾ ഉന്നയിക്കപ്പെട്ടത്.






























