തിരുവനന്തപുരം : സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍ച്വൽ പ്ലാറ്റ്ഫോമിൽ നടത്തി രണ്ടാം പിണറായി സര്‍ക്കാര്‍ കൊവിഡ് കാലത്ത് മാതൃകയാകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. തെരഞ്ഞെടുപ്പ് കാലത്ത് മതിയായ സുരക്ഷാ മുൻകരുതലുകൾ എടുക്കാതിരുന്നത് കൊവിഡ് വ്യാപനത്തിന്റെ പല കാരണങ്ങളിൽ ഒന്നാണ്.
ജനഹിതം അറിഞ്ഞും ശാസ്ത്രീയ കാഴ്ചപ്പാടുകൾ മുറുകെ പിടിച്ചും അധികാരത്തിലെത്തുന്ന പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങ് ആൾക്കൂട്ടം ഇല്ലാതെ വെർച്വലായി നടത്തണമെന്ന നിര്‍ദ്ദേശമാണ് ഐഎംഎ വാര്‍ത്താക്കുറിപ്പിലൂടെ മുന്നോട്ട് വെച്ചത്. ലോക്ക് ഡൗൺ നീട്ടാനുള്ള സര്‍ക്കാര്‍ നടപടിയെ ഐഎംഎ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.
വരുന്ന 20 നാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. കൊവിഡ് പ്രോട്ടോകോളും ലോക് ഡൗൺ അടക്കമുള്ള സാഹചര്യങ്ങളും നിലവിലുള്ളതിനാൽ പൊതുജനങ്ങളെ പങ്കെടുപ്പിക്കുന്നില്ല. ക്ഷണിക്കപ്പെട്ട 800 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യങ്ങളാണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സജ്ജമാക്കുന്നത്.