ന്യൂഡൽഹി : രാജ്യത്തെ നികുതി സംവിധാനം കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണം. നിലവിലെ അന്വേഷണം കൂടുതൽ സ്ഥാപനങ്ങളിലേക്കും പ്രൊഫഷണലുകളിലേക്കും വ്യാപിപ്പിച്ചേക്കും. വിദേശത്തേക്ക് വൻതോതിൽ പണമയച്ച സ്ഥാപനങ്ങൾക്കെതിരെ ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു. സ്ഥാപനങ്ങളുടെ വിറ്റുവരവുമായി പൊരുത്തപ്പെടാത്ത പണം കൈമാറലാണ് പ്രധാനമായും നിരീക്ഷിക്കുന്നത്. 394 കമ്പനികൾക്കെതിരെയാണ് അന്വേഷണം. പുതിയ ആദായനികുതി നിയമം പ്രാബല്യത്തിലായ പശ്ചാത്തലത്തിൽ വിദേശ സംഭാവനകളും പണം കൈമാറലും നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സ്ഥാപനങ്ങൾ റിപ്പോർട്ട് ചെയ്ത വിറ്റുവരവും വിദേശത്തേക്ക് അയച്ച തുകയും തമ്മിൽ വ്യക്തമായ ബന്ധമില്ലെന്ന് കണ്ടെത്തി.
ചരക്കുകൂലി, സോഫ്റ്റ്വേർ ഇറക്കുമതി, കൺസൾട്ടിങ് സേവനങ്ങൾ എന്നിവയ്ക്കായുള്ള പണമടയ്ക്കൽ എന്ന പേരിലാണ് പലതും നടന്നിരിക്കുന്നത്. പരിശോധനയിൽ ഇവ വ്യാജമാണെന്ന് തെളിഞ്ഞു. പുറത്തുവിട്ട വിലാസങ്ങളിൽ പണമയച്ച ചില സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തി. വ്യാജ സംഭാവനകൾ നൽകുന്നതിൽ ഏർപ്പെട്ടിരുന്ന ചില ചാരിറ്റബിൾ ട്രസ്റ്റുകളെക്കുറിച്ച് നടത്തിയ തിരച്ചിലിനിടെയാണ് തട്ടിപ്പ് വിവരങ്ങൾ പുറത്തുവന്നത്. വിദേശത്തേക്ക് പണമയക്കുന്നതിന് ആവശ്യമായ സർട്ടിഫിക്കറ്റുകൾ നൽകിയ ചാർട്ടേഡ് അക്കൗണ്ടന്റുമാരും നിരീക്ഷണത്തിലാണ്. കുറച്ചുപേർ തന്നെ വലിയ തോതിൽ സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുള്ളതായി കണ്ടെത്തി.
ഇടപാടുകളുടെ സത്യാവസ്ഥ പരിശോധിക്കുന്നതിൽ ഇവർ വീഴ്ച വരുത്തിയോ എന്ന് വകുപ്പ് പരിശോധിച്ചുവരുന്നു. പണമയക്കുന്നതിന് മുമ്പ് ഇടപാടിന്റെ സ്വഭാവം, ബാധകമായ നികുതി നിരക്ക്, സ്രോതസ്സിൽ കുറച്ച നികുതി (TDS) എന്നിവ പരിശോധിക്കേണ്ടത് സർട്ടിഫിക്കറ്റ് നൽകുന്ന അക്കൗണ്ടന്റുമാരുടെ ഉത്തരവാദിത്തമാണ്. രാജ്യത്തെ നികുതി സംവിധാനം കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണം. വിദേശ പണമയക്കലുകളിൽ സുതാര്യത ഉറപ്പാക്കാനും സാമ്പത്തിക ക്രമക്കേടുകൾ തടയാനുമാണ് ആദായനികുതി വകുപ്പ് ലക്ഷ്യമാക്കുന്നത്. നിലവിലെ അന്വേഷണം കൂടുതൽ സ്ഥാപനങ്ങളിലേക്കും പ്രൊഫഷണലുകളിലേക്കും വ്യാപിപ്പിച്ചേക്കും.































