ജനീവ: കാലാവസ്ഥയുമായി ബന്ധപ്പെട്ട ഏറ്റവുമധികം ദുരന്തങ്ങൾ കഴിഞ്ഞവർഷം അനുഭവിച്ച ഭൂപ്രദേശം ഏഷ്യയാണെന്ന് ഐക്യരാഷ്ട്രസഭാ കാലാവസ്ഥാ ഏജൻസി (ഡബ്ല്യു.എം.ഒ.). പ്രളയങ്ങളും കൊടുങ്കാറ്റുകളുമാണ് ഏഷ്യയിൽ കൂടുതൽ മരണങ്ങളും സാമ്പത്തികനഷ്ടവുമുണ്ടാക്കിയത്. ഭൗമതാപനില ആഗോളതലത്തിൽ റെക്കോഡ് ഭേദിച്ച 2023-ൽ ഏഷ്യയിൽ താപനിലവർധനയ്ക്കു വേഗം കൂടുതലായിരുന്നു. 1961-1990 കാലത്തെ ശരാശരി താപനിലയെക്കാൾ രണ്ടുഡിഗ്രി സെൽഷ്യസോളം കൂടുതലായിരുന്നു കഴിഞ്ഞവർഷത്തെ ചൂട്. ഉഷ്ണതരംഗങ്ങൾ ഹിമാനികളുടെ ഉരുകലിനിടയാക്കി.
ഡബ്ല്യു.എം.ഒ. നിരീക്ഷിച്ച 22 ഹിമാനികളിൽ 20-ഉം വൻതോതിൽ ഉരുകി. ഈ മേഖലയിലെ ഭാവിജലഭദ്രതയെ ഹിമാനികളുടെ ശോഷണം ബാധിക്കുമെന്ന് ഡബ്യു.എം.ഒ. മുന്നറിയിപ്പുനൽകി. വെള്ളവുമായി ബന്ധപ്പെട്ട 79 ദുരന്തങ്ങളാണ് ഏഷ്യയിൽ കഴിഞ്ഞവർഷം റിപ്പോർട്ടുചെയ്തത്. അവയിൽ 80 ശതമാനത്തിലേറെയും പ്രളയം, കൊടുങ്കാറ്റ് എന്നിവയായിരുന്നു. രണ്ടായിരത്തിലേറെപ്പേർ മരിച്ചു. 90 ലക്ഷംപേരെ ഇവ നേരിട്ടുബാധിച്ചു.