ബഹ്‌റൈൻ; ബഹ്‌റൈനില്‍ ടൂറിസ്റ്റ് വിസയില്‍ എത്തി തൊഴില്‍ വിസയിലേക്ക് മാറുന്നത് തടയുമെന്ന് എല്‍.എം.ആര്‍.എ ചെയര്‍മാനും തൊഴില്‍ മന്ത്രിയുമായ ജമീല്‍ ഹുമൈദാന്‍. എല്‍.എം.ആര്‍.എയുടെ പ്രവര്‍ത്തനം സംബന്ധിച്ച് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അനധികൃത പ്രവാസി തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് കര്‍മപദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമലംഘനം നടത്തിയ 103,000 പ്രവാസി തൊഴിലാളികളില്‍ 42,000 പേര്‍ പുതിയ വൊക്കേഷണല്‍ എംപ്ലോയ്‌മെന്റ് സ്‌കീമില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് തൊഴില്‍ മന്ത്രി പറഞ്ഞു. 31,000 പേര്‍ രാജ്യം വിടുകയോ സ്‌പോണ്‍സറുടെ കീഴില്‍ ജോലി നേടുകയോ ചെയ്തിട്ടുണ്ട്.
26,000 പേരുടെ നിയമലംഘനം കണ്ടെത്തിയിട്ടുണ്ട്. ടൂറിസ്റ്റ് വിസയില്‍ ബഹ്‌റൈനിലെത്തിയശേഷം പ്രവാസികള്‍ തൊഴില്‍ വിസയിലേക്ക് മാറുന്നത് വിലക്കണമെന്ന് എം.പിമാരുടെ സമിതി ആവശ്യപ്പെട്ടിരുന്നു. എന്‍ട്രി ചട്ടങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് കര്‍ശനമായി തടയുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ദേശീയത, പാസ്‌പോര്‍ട്ട്, റെസിഡന്‍സ് അഫയേഴ്‌സ് എന്നിവയ്ക്കായുള്ള അണ്ടര്‍ സെക്രട്ടറി ശൈഖ് ഹിഷാം ബിന്‍ അബ്ദുള്‍ റഹ്‌മാന്‍ ആല്‍ ഖലീഫ പറഞ്ഞു. റിട്ടേണ്‍ ടിക്കറ്റോ താമസവിസയോ മതിയായ പണമോ ഇല്ലാതെ ബഹ്‌റൈനിലേക്ക് തിരിക്കുന്ന ആരെയും കയറ്റരുതെന്ന് എയര്‍ലൈനുകളോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.





























