തിരുവനന്തപുരം : പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് മണിക്കൂറുകൾക്കുള്ളിൽ കാലവർഷം എത്തിയേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് വൈകുന്നേരത്തോ നാളെ രാവിലെയോ ആയി കാലവർഷം എത്തിയെന്ന ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത. കഴിഞ്ഞ തവണ ജൂൺ ഒന്നിന് മഴ ലഭിച്ചിരുന്നുവെങ്കിലും ഇത്തവണ പതിവിലും വൈകിയാണ് കാലവർഷം എത്തുന്നത്. ശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന അഞ്ചു ദിവസത്തേക്ക് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കാലവർഷത്തിന്റെ തുടക്കത്തിലുള്ള രണ്ടാഴ്ചക്കാലം അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ തീരദേശത്തുള്ളവരും മലയോര മേഖലകളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ആളുകൾ മാറി താമസിക്കണം. കാലവർഷം എത്തുന്നതോടെ താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിട്ടു. രാവിലെ 6 മണി മുതൽ രാത്രി 8 മണി വരെയാണ് നിയന്ത്രണം. ഭാരം കൂടിയ വാഹനങ്ങൾ കുറ്റയാടി, നാടുകാണി ചുരങ്ങൾ ബദൽ മാർഗ്ഗമായി ഉപയോഗിക്കണം. അടുത്ത രണ്ടാഴ്ചയ്ക്ക് ശേഷം എൽ നിനോ പ്രതിഭാസം മൂലം കാലവർഷം ദുർബലമാകാനുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് വിലയിരുത്തുന്നുണ്ട്.





























