തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ സംബന്ധിച്ചുള്ള മാസപ്പടി വിവാദവും ഇതിൽ മുഖ്യമന്ത്രിയുടെ മൗനവും കേരളത്തിലെ ചൂടുള്ള ചർച്ചാവിഷയങ്ങളായി മാറുകയായിരുന്നു. വിവാദങ്ങൾ കെട്ടിച്ചമച്ച് മുഖ്യമന്ത്രിയെയും കുടുംബത്തെയും അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് പാർട്ടിയും നേതാക്കളും ഒരുപോലെ സമർദ്ധിക്കാൻ അക്ഷീണം പരിശ്രമിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരിക്കൽ കെട്ടടങ്ങിയെന്ന് കരുതിയ കൈതോലപ്പായയുടെ പറയാതെ പോയ ക്ലൈമാക്സുമായി ജി.ശക്തിധരന്റെ രംഗപ്രവേശനം. മാത്രമല്ല കഴിഞ്ഞ തവണത്തെ പോലെ സംശയങ്ങൾക്ക് ഇടം വരരുതെന്ന് മനസിലാക്കി കൈതോലപ്പായയിൽ പണം കടത്തിയവർ ആരെന്ന് കൃത്യമായി വെളിപ്പെടുത്തിയായിരുന്നു അദ്ദേഹത്തിന്റെ ഇത്തവണത്തെ വരവ്.
രസീതോ രേഖകളോ സുതാര്യതയോ ഇല്ലാതെ നിഗൂഢമായി എറണാകുളത്തെ കലൂരിലുള്ള ദേശാഭിമാനി ഓഫീസിൽ നിന്ന് രണ്ട് കോടി 35 ലക്ഷം രൂപ രണ്ട് ദിവസം അവിടെ താമസിച്ച് സമാഹരിച്ച് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയൻ ആണെന്നും അത് തിരുവനന്തപുരത്ത് എകെജി സെന്ററില്‍ എത്തിച്ചത് ഇപ്പോഴത്തെ വ്യവസായ മന്ത്രി പി രാജീവാണെന്നും തുറന്ന് എഴുതിയിരുന്നുവെങ്കിൽ എന്ത് സംഭവിക്കുമായിരുന്നുവെന്നും ഭൂമി ഇന്നത്തെപ്പോലെ അപ്പോഴും ഗോളാകൃതിയിൽ തന്നെ ആയിരിക്കുമായിരുന്നുവെന്നും അതിൽ ഒരു മാറ്റവും പ്രതീക്ഷിക്കേണ്ടതില്ലല്ലോയെന്നും ചോദിച്ചായിരുന്നു ശക്തിധരന്‍ ഫേസ്ബുക്കില്‍ എത്തിയത്.
നിലവിലെ ശക്തിധരന്റെ വെളിപ്പെടുത്തലുകളും വെറും കെട്ടുകഥകളാണെന്ന് ഒരിക്കൽ കൂടി ഇടതുപക്ഷ നേതാക്കളും അണികളും സമർദ്ധിക്കാന്‍ ശ്രമിക്കും. അദ്ദേഹത്തെ പുറത്താക്കിയതിലുള്ള അമർഷവും ആദ്യ പോസ്റ്റിന് പിന്നാലെ എത്തിയ സൈബർ ആക്രമണങ്ങളാണെന്നും ഇവർക്ക് ന്യായീകരണങ്ങളും കാണും. എന്നാൽ ഇടതടവില്ലാതെ സൈബർ ആക്രമങ്ങൾ നേരിട്ട വ്യക്തി എന്ന നിലയിൽ പിൻമാറുവാൻ തയ്യാറാകതെ അദ്ദേഹം വീണ്ടും നിലപാടുകളിൽ ഉറച്ചു നിൽക്കുന്നുണ്ടെങ്കിൽ, അത് വെറുമൊരു കെട്ടുകഥ മാത്രമാണ് വിശ്വസിക്കുവാൻ പ്രയാസമുള്ള കാര്യം തന്നെയാണ്.
അതായത് നിലവിൽ ശക്തിധരന്റെ വെളിപ്പെടുത്തലുകൾ രണ്ട് സാഹചര്യത്തിൽ നിന്നും ഉദയം ചെയ്തതാവാം. ഒന്ന് വെളിപ്പെടുത്തലുകളുടെ പേരിൽ തനിക്ക് സഹിക്കേണ്ടി വന്ന ആക്രമണങ്ങളിൽ നിന്നുള്ള അമർഷം. രണ്ട്, സമൂഹത്തില്‍ തന്റെ പ്രതിച്ഛായ കളങ്കപ്പെട്ടത് മൂലമുള്ള നിരാശ. എന്ത് കാരണങ്ങൾ തന്നെയായാലും മിണ്ടാതിരുന്ന വ്യക്തിയെ ചൊടിപ്പിച്ച് പ്രഹരം ഏറ്റുവാങ്ങേണ്ടി വന്നത് സിപിഎമ്മിന് തന്നെയാണ്. അതായത് ആരോപണങ്ങൾക്ക് ശേഷം പേരിന് ഒരു അന്വേഷണം പ്രഖ്യാപിച്ച് തെളിവില്ല എന്ന് വരുത്തിതീർത്ത് കേരള പോലീസ് താത്കാലികമായി സർക്കാരിന്റെ മുഖം രക്ഷിക്കുന്ന പരിപാടി ഇത്തവണ ഫലം കാണില്ല എന്ന് ഒരു മുന്നറിയിപ്പ് കൂടിയാണ് ശക്തിധരന്‍ കൈതോലപ്പായയിലൂടെ നൽകുന്നത്.
മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടക്കുന്ന അഴിമതി ആരോപണങ്ങളെക്കുറിച്ച് പോലീസ് തലപ്പത്ത് ഇരിക്കുന്ന ഐജി ലക്ഷ്മണയുടെ വെളിപ്പെടുത്തലും, ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ വെളിപ്പെടുത്തലും തുടർച്ചയായ കെട്ടുകഥകളായി തള്ളികളയാനുമാവില്ല. കാരണം ഇരുവരും ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങൾ അലങ്കരിക്കുന്നതോ അല്ലെങ്കിൽ അലങ്കരിച്ചിരുന്നതോ ആയ വ്യക്തികളാണ്. ഒപ്പം ഏറ്റവും വലിയ കോർപ്പറേറ്റാണ് പിണറായി വിജയൻ എന്ന ഗ്രോ വാസുവിന്റെ പ്രതികരണങ്ങൾ കൂടി കൂട്ടിവായിക്കുമ്പോൾ വെളിപ്പെടുത്തലുകൾ വെറും ആരോപണങ്ങളായി തള്ളികളയാൻ സാധിക്കില്ല. അതുകൊണ്ട് വ്യക്തമായ ഒരു അന്വേഷണം അടിയന്തിരമായി ആവശ്യമാണ്.































