റാന്നി: പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാത ഉന്നത നിലവാരത്തില്‍ നിര്‍മ്മിക്കുന്നതിനായി വളവുകള്‍ ഒഴിവാക്കി പുതിയ സ്ഥലം ഏറ്റെടുത്തതോടെ ഉപേക്ഷിച്ച പഴയ പാതകള്‍ കൈയ്യേറ്റക്കാര്‍ കൈവശപ്പെടുത്തിയതായി ആരോപണം. കുത്തുകല്ലുങ്കല്‍പടി മുതല്‍ മന്ദിരം പടിവരെയുള്ള മൂന്നോളം സ്ഥലങ്ങളിലാണ് അനധികൃത കൈയ്യേറ്റം നടന്നിരിക്കുന്നത്. പാതയുടെ ഇരുവശത്തും വൈദ്യുതി വകുപ്പ് തൂണുകള്‍ ഇറക്കിയിരിക്കുകയാണ്. മറ്റു സ്ഥലങ്ങളില്‍ തടികള്‍ ഇറക്കിയിരിക്കുകയുമാണ്. ഇതു മൂലം പ്രദേശവാസികളാണ് ദുരിതത്തിലായിരിക്കുന്നത്. മന്ദിരം പെട്രോള്‍ പമ്പിനു സമീപം സ്വകാര്യ വ്യക്തി പാത കൈയ്യേറി തെങ്ങു നട്ടു. പുനരുദ്ധാരണ ജോലികൾ കെ എസ് ടി പിയെ ഏൽപ്പിച്ചു റോഡ് നിർമ്മാണം നടന്നപ്പോൾ പഴയ റോഡിന്റെ വളവുള്ള ഭാഗങ്ങൾ റോഡ് – നിമ്മാണത്തിന് പുറത്ത് പോയിരുന്നു. ആ വഴികൾ എല്ലാം പൊതുമരാമത്ത് വകുപ്പ് നിലനിർത്തിയിരുന്നു.
ഇങ്ങനെ ബ്ലോക്ക്പടി മുതൽ വാളിപ്ലാളാക്കൽ വരെ അഞ്ച് ഇടങ്ങളിലായി വളവുകൾ നിവർത്താന്‍ പുതിയ സ്ഥലങ്ങള്‍ ഏറ്റെടുത്തിരുന്നു. പാത നിർമ്മിച്ച സ്ഥലത്തിന് സമീപത്തു കൂടിയുള്ള പഴയ പാതയുടെ ഭാഗങ്ങളാണ് ഇപ്പോൾ ഇതിനോട് ചേർന്നുള്ള വസ്തു ഉടമകൾ കൈയ്യറി കൈവശപ്പെടുത്തിയിരിക്കുന്നത്. ശാസ്ത്രീയമായി വിളകളും ഫലവൃക്ഷ തൈകളും നട്ടുകൊണ്ടാണ് കൈയ്യേറ്റം. പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞെങ്കിലും നടപടി എടുക്കുന്നില്ലെന്നാണ് ആക്ഷേപം. വാളിപ്ലാക്കലില്‍ റോഡിലേക്ക് ഇറക്കി മതിൽ നിർമ്മിക്കാൻ ശ്രമം നടത്തിയിരുന്നു. അതു തടഞ്ഞപ്പോൾ അവിടെയും പിന്നീട് ഫലവൃക്ഷങ്ങൾ ഇറക്കി നട്ടുകൊണ്ട് വീണ്ടും കൈയ്യേറ്റം നടത്തിയിട്ടുണ്ട്. നീരൊഴുക്ക് തോടും അടച്ചുകൊണ്ടാണ് ഇരു സ്ഥലങ്ങളും കൈയ്യേറിയിട്ടുള്ളത്. പ്രദേശത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിട്ട് പോകുന്നവരുമുണ്ട്. പരാതി പറഞ്ഞിട്ടും കാര്യമില്ലെന്ന അവസ്ഥയാണ് നിലയില്‍.





























