തമിഴ്നാട്: ആറാം ക്ലാസുകാരനായ ദളിത് വിദ്യാർഥിയുടെ തല അധ്യാപകൻ അടിച്ചുപൊട്ടിച്ചു. തമിഴ്‌നാട്ടിലെ വിഴുപുരത്താണ് സംഭവം. വിഴുപുരം വി അഗരം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയെയാണ് മുളവടി കൊണ്ട് അധ്യാപകൻ ക്രൂരമായി മർദ്ദിച്ചത്. കല്ലിക്കുളം വില്ലേജിലെ മുരുകൻ സുധ ദമ്പതികളുടെ മകൻ സാധു സുന്ദറിനോടാണ് അധ്യാപകന്റെ ക്രൂരത. മാർച്ച് 14നായിരുന്നു സംഭവം. കുട്ടികൾ തമ്മിലുണ്ടായ വഴക്ക് ചോദ്യം ചെയ്യാനെത്തിയ കായികാധ്യാപകൻ സെങ്കണിയാണ് കുട്ടിയുടെ തലയോട്ടി അടിച്ചുപൊട്ടിച്ചത്. കുട്ടിയുടെ തലയിലെ ഞരമ്പുകൾക്ക് മർദനത്തിൽ ക്ഷതമേറ്റിട്ടുണ്ട്.
ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടും വിദ്യാർഥിയുടെ നില ഇപ്പോഴും ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. സംഭവം വിദ്യാഭ്യാസ വകുപ്പിനെയോ എസ്‌സി എസ്ടി കമ്മീഷനെയോ അറിയിക്കാതെ 14 ദിവസം മൂടിവച്ചു. പുതുച്ചേരി ജിപ്മർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് വിദ്യാർഥിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും എഫ്ഐആറിൽ തലയ്ക്കടിയേറ്റ വിവരം ഒഴിവാക്കിയെന്നും രക്ഷിതാക്കൾ പറഞ്ഞു.





























