തെഹ്റാൻ: ഹോർമൂസ് കടലിടുക്കിലൂടെ കപ്പലുകൾ സാധാരണ രീതിയിൽ സഞ്ചരിക്കുന്നുവെന്ന അമേരിക്കയുടെ അവകാശവാദം തള്ളി ഇറാൻ സൈന്യം. ഇറാന്റെ അനുമതിയും മേൽനോട്ടവും ഇല്ലാതെ ഒരു വാണിജ്യ കപ്പലിനോ എണ്ണക്കപ്പലിനോ സുരക്ഷിതമായി ഹോർമൂസ് കടലിടുക്ക് കടന്നുപോകാനാവില്ലെന്ന് സൈന്യം വ്യക്തമാക്കി. മുൻകാലങ്ങളിലേത് പോലെ ഹോർമൂസ് കടലിടുക്ക് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ പൂർണ നിയന്ത്രണത്തിലും ഭരണനിർവഹണത്തിലുമാണ് എന്നായിരുന്നു ഖത്തം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്‌സിന്റെ വക്താവിനെ ഉദ്ധരിച്ച് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇറാന്റെ സായുധ സേനയുടെ അനുമതിയും മേൽനോട്ടവും ഇല്ലാതെ ഒരു വാണിജ്യ കപ്പലിനോ എണ്ണക്കപ്പലിനോ സുരക്ഷിതമായ യാത്ര സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി (IRGC) ബന്ധപ്പെട്ട ബസീജ് അർധസൈനിക വിഭാഗത്തിന്റെ കമാൻഡർ ഹൊസൈൻ തായിബും ഹോർമുസ് കടലിടുക്ക് ഇറാന്റെ നിയന്ത്രണത്തിലാണെന്ന് അവകാശപ്പെട്ടിരുന്നു. ഇറാനുമായുള്ള യുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്ക നടത്തിയ വിലയിരുത്തലുകൾ രഹസ്യാന്വേഷണത്തിലെ വീഴ്ചകളെ തുടർന്നുണ്ടായ തെറ്റായ കണക്കുകൂട്ടലുകളാണെന്ന ആരോപണവുമായി ഇറാൻ്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി രംഗത്തെത്തി. ഹോർമൂസ് കടലിടുക്കിന്റെ കാര്യത്തിൽ അമേരിക്ക ഇതിലും വലിയ തെറ്റായ വിലയിരുത്തൽ നടത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.





























