പാലക്കാട് : പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോൺഗ്രസിനെതിരെ വിമതസ്ഥാനാർത്ഥിയായി ബ്ലോക്ക് കോൺഗ്രസ് ഭാരവാഹി. പാലക്കാട് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സെൽവനാണ് തിരഞ്ഞെടുപ്പിൽ ഓട്ടോറിക്ഷ ചിഹ്നത്തിൽ സ്വതന്ത്രനായി മത്സരിക്കുന്നത്. ഓട്ടോറിക്ഷ ചിഹ്നത്തിൽ ജനവിധി തേടുന്നത് സെൽവൻ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹിയാണെന്ന് വ്യക്തമാക്കുന്ന രേഖ റിപ്പോർട്ടറിന് ലഭിച്ചു. അതേസമയം ഏറെ നിർണായകമായ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. പിരായിരിയിൽ ദളിത് കോൺഗ്രസ് നേതാവും പിരായിരി മണ്ഡലം പ്രസിഡന്റുമായ കെ എ സുരേഷ് പാർട്ടി വിടുമെന്ന് സൂചന.
ഷാഫി പറമ്പിലിന്റെ ഏകാധിപത്യ നീക്കങ്ങളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്നാണ് സൂചന. ഷാഫിയെ പിന്തുണയ്ക്കുന്നവർക്ക് മാത്രമാണ് പാർട്ടിയിൽ പരിഗണനയെന്നാണ് സുരേഷിന്റെ ആരോപണം. സരിനെ പിന്തുണയ്ക്കാനും എൽഡിഎഫിന് വേണ്ടി പ്രവർത്തിക്കാനുമാണ് സുരേഷിന്റെ നീക്കം. ഇതിനായി ഉടൻ തന്നെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി സുരേഷ് ജില്ലാ സെക്രട്ടറിയെ കാണും. കഴിഞ്ഞ ദിവസം പിരായിയിലെ കോൺഗ്രസ് നേതാക്കളായ മണ്ഡലം സെക്രട്ടറി ശശിയും ഭാര്യയും സിതാരയും സരിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഷാഫി പറമ്പില്‍ എംഎല്‍എ ആയപ്പോള്‍ മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്നാണ് ഇരുവരും ആരോപിക്കുന്നത്.





























