ലഖ്നൗ : ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിൽ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനിടെ 34 വയസ്സുകാരിയായ ആശാ വർക്കർ മരിച്ചു. ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നില വഷളായതോടെ ഡോക്ടറും സംഘവും ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. സോൻഭദ്ര സ്വദേശിയായ സീമയാണ് ചികിത്സാപ്പിഴവിനെത്തുടർന്ന് മരിച്ചത്. കഴിഞ്ഞ മെയ് 29-നാണ് സീമയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മതിയായ സൗകര്യങ്ങളില്ലാത്തതിനാൽ മിഡ്‌വൈഫിന്റെ നിർദ്ദേശപ്രകാരം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തുവെങ്കിലും സീമയുടെ ആരോഗ്യനില വഷളായി. ഈ ഘട്ടത്തിൽ ഡോക്ടർ നസീം അഹമ്മദും കൂടെയുണ്ടായിരുന്ന രണ്ട് സഹായികളും മുറിവ് തുന്നിക്കെട്ടാൻ പോലും തയ്യാറാകാതെ യുവതിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. യുവതിയെ കാണാത്തതിനെത്തുടർന്ന് ഭർത്താവ് നാരായൺ സിംഗ് ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ കയറി പരിശോധിച്ചപ്പോഴാണ് സീമയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശസ്ത്രക്രിയ നടത്തിയ മുറിവ് പോലും തുന്നിക്കെട്ടാത്ത നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ ഡോക്ടർ നസീം അഹമ്മദ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പോലീസ് നരഹത്യയ്ക്ക് കേസെടുത്തു. ഇതിൽ ഒരു നഴ്സിനെയും സഹായിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.





























