കുറവിലങ്ങാട്: ഉഴവൂർ ഗ്രാമപഞ്ചായത്ത് പെരുന്താനം വാർഡിലെ ചിറയീൽകുളം നവീകരണ പദ്ധതി അശാസ്ത്രീയവും അഴിമതി നടത്തുവാനുള്ള പദ്ധതിയാണ് എന്ന് വ്യക്തമായി എഴുതി നൽകിയ പരാതി നിലനിൽക്കേ പരാതി മുഖവിലയ്ക്ക് എടുക്കാതെ ഉഴവുർ ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഉദ്ഘാടന സമ്മേളനം നടത്തിയ സ്ഥലത്തെ ശിലാഫലകവും കുളത്തിൻ്റെ സംരക്ഷണ ഭിത്തിയും തോമസ് ചാഴികാടൻ്റെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റും കുളത്തിൽ വീണു. ആഘോഷമായാണ് ചിറയീൽകുളം നവീകരണ ഉദ്ഘാടനവും തുറന്ന് പ്രവർത്തന ഉദ്ഘാടനവും നടത്തിയത്. എംഎൽഎ, എം.പി, കോട്ടയം ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പദ്ധതി വിഹിതം കൊണ്ടാണ് നിർമ്മാണം പൂർത്തിയായത്. നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയപ്പോൾ മുതൽ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.
സർക്കാരിൻ്റെ വിവിധ വകുപ്പുകൾ, ആഭ്യന്തര വകുപ്പ് ഉൾപ്പെടെയുള്ള അധികൃതർ മുമ്പാകെ പരാതി നിലനിൽക്കുന്ന ഘട്ടത്തിൽ ആണ് സംരക്ഷണ ഭിത്തി തകർന്നത്. പരാതി അവഗണിച്ച് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഉഴവുർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, നിർവഹണ ഉദ്യോഗസ്ഥർ എന്നിവർക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാധ്യമ പ്രവർത്തകനായ ബെയ്ലോൺ എബ്രാഹം കുറവിലങ്ങാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇവിടെ പൂർത്തിയാക്കിയ കെട്ടിട സമുച്ചയത്തിന്റെ വാതിലുകൾ വരെ തകർന്ന നിലയിൽ ആണ്. കുറ്റക്കാർക്ക് എതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ബെയ്ലോൺ എബ്രാഹം സർക്കാരിനോട് ആവശ്യപ്പെട്ടു.