റാന്നി : റാന്നി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം 23 ന് വൈകിട്ട് 3 ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് നിർവഹിക്കുമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ വർഷങ്ങൾ നീണ്ടു നിന്ന നടപടികൾക്കൊടുവിലാണ് പുതിയ കെട്ടിടം യാഥാർത്ഥ്യമാകുന്നത് എന്ന പ്രത്യേകതയുണ്ട്. പുതിയ കെട്ടിടം താലൂക്ക് ആശുപത്രിയുടെ മുഖച്ഛായ തന്നെ മാറ്റും. താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് ആവശ്യമായ എല്ലാ ചികിത്സാ സജ്ജീകരണങ്ങളും ഒരുക്കുന്നതിന് പുതിയ കെട്ടിടം പൂർത്തിയാകുന്നതോടെ കഴിയും. ഇതോടെ ജില്ലയിലെ തന്നെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായി റാന്നി താലൂക്ക് ആശുപത്രി മാറും. 15. 60 കോടി രൂപ ചിലവഴിച്ച് കിഫ്ബിയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. സർക്കാർ സ്ഥാപനമായ ഹൈറ്റ്സിനാണ് കെട്ടിടത്തിന്റെ നിർമാണ ചുമതല.
താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി സ്ഥലം ഏറ്റെടുക്കൽ നടപടികൾ വൈകിയതാണ് നിർമ്മാണം താമസിക്കാൻ ഇടയാക്കിയത്. 56 സെൻറ് സ്ഥലമാണ് ആശുപത്രി നിർമ്മാണത്തിനായി സ്വകാര്യ വ്യക്തികളിൽ നിന്ന് വിലയ്ക്ക് വാങ്ങിയത്. രണ്ട് വസ്തു ഉടമകളിൽ നിന്നും സ്ഥലം ഏറ്റെടുക്കുന്നതിനായി 3.73 കോടി രൂപ ചിലവഴിച്ചു. വസ്തുവിന് റവന്യൂ വകുപ്പ് നിശ്ചയിച്ച വില കിഫ്ബി അംഗീകരിച്ച് കിട്ടാനുണ്ടായ സങ്കീർണ്ണതകളാണ് സ്ഥലം ഏറ്റെടുക്കൽ നടപടികൾ വൈകിച്ചത്. 3 നിലകളായി നിർമ്മിക്കുന്ന കെട്ടിടത്തിന് 17000 ച. അടി വിസ്തീർണ്ണമുണ്ടാകും. രോഗികൾക്കുള്ള വാർഡുകൾ പ്രത്യേകം കിടക്ക മുറികൾ, പരിശോധന മുറികൾ, ലാബുകൾ, ഓപ്പറേഷൻ തീയേറ്റർ ലിസ്റ്റ് സൗകര്യങ്ങൾ ഉൾപ്പെടെ എല്ലാ ആധുനിക സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇലക്ട്രിക് സബ്സ്റ്റേഷൻ, പമ്പ് റൂം എക്സ്-റേ, സി ടി സ്കാൻ മുറി, അൾട്രാ സൗണ്ട് സ്കാനിങ് മുറി, പാലിയേറ്റീവ് കെയർ, രോഗികൾക്ക് വിശ്രമിക്കാനുള്ള മുറി, ഫിസിയോതെറാപ്പി മുറി, ദന്ത പരിശോധനാ മുറി, ഓപി സംവിധാനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെല്ലാം ഈ കെട്ടിടത്തിൽ വിഭാവനം ചെയ്തിട്ടുണ്ട്. ആശുപത്രിയിൽ എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ പ്രത്യേക പാർക്കിംഗ് സംവിധാനവും ഒരുക്കും. നിലവിൽ നാല് നിലകൾ വീതമുള്ള രണ്ട് ബ്ലോക്കുകളാണ് റാലി താലൂക്ക് ആശുപത്രിക്ക് ഉള്ളത്. നിർമ്മാണ ഉദ്ഘാടന യോഗത്തിൽ അഡ്വ. പ്രമോദ് നാരായൻ എംഎൽഎ അധ്യക്ഷനാകും.