ഡൽഹി: പറക്കലിനിടെ എയര്‍ ഇന്ത്യ വിമാനം ആകാശത്ത് വെച്ച് താഴ്ചയിലേക്ക് പതിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. എയര്‍ ടര്‍ബുലൻസ് എന്ന് വിശേഷിപ്പിക്കപ്പെട്ട അപകട സമയത്ത് പൈലറ്റ് മയക്കുമരുന്ന് ഉപയോഗിച്ചതായാണ് സൂചന. ലാൻഡിംഗ് കഴിഞ്ഞ് നടത്തിയ ടെസ്റ്റ് പോസിറ്റീവ് ആണെന്നാണ് റിപ്പോർട്ട്.അതേസമയം ഈ റിപ്പോർട്ട് എയർ ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഓഗസ്റ്റ് നാലിനാണ് എയർ ഇന്ത്യ A320 വിമാനം 300 അടി താഴേക്ക് പതിച്ചത്. നിരവധി യാത്രക്കാർക്ക് അപകടത്തിൽ പരുക്കേറ്റിരുന്നു. കൂടാതെ ക്യാബിൻ ക്രൂ അംഗങ്ങൾക്കും പരുക്കേറ്റു. തായ്ലന്റിലെ ഫൂക്കറ്റിൽ നിന്ന് ന്യൂദില്ലിയിലേക്ക് വരികയായിരുന്നു വിമാനം.
വിമാനം നിയന്ത്രിച്ചിരുന്ന രണ്ട് പൈലറ്റുമാരിൽ ഒരാൾ ലഹരി പരിശോധനയിൽ പരാജയപ്പെട്ടതായാണ് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇവർ രണ്ടുപേരെയും നിലവിൽ സർവീസിൽ നിന്ന് മാറ്റിനിർത്തിയിരിക്കുകയാണ്. 138 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് ഈ സമയം വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കിടെ ആകാശചുഴി (Severe Turbulence) യിൽ വീണതിനെ തുടർന്ന് പൊടുന്നനെ 300 അടി താഴ്ചയിലേക്ക് വിമാനം പതിച്ചെന്നായിരുന്നു പ്രഥമിക റിപ്പോര്‍ടുകൾ വന്നത്. അഞ്ചു മിനിറ്റോളം നീണ്ട കുലുക്കവും വിറയലും അനുഭവപ്പെട്ടു. ചിലരുടെ നട്ടെല്ലിന് വരെ പരുക്കേറ്റിരുന്നു.




























