പത്തനംതിട്ട : പന്തളത്ത് ഗണേശോത്സവത്തിന്റെ മറവിൽ വയോധികയെയും കുടുംബത്തെയും ആർഎസ്എസ് ക്രിമിനലുകൾ ആക്രമിച്ച സംഭവത്തിൽ പോലീസ് തുടരുന്ന നീതിനിഷേധം ഗൗരവതരമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ്. സംഭവം നടന്ന് അഞ്ച് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പോലീസ് പിടികൂടിയിട്ടില്ല. പ്രതികൾക്കെതിരെ കേസെടുത്തെങ്കിലും വധശ്രമം, ജുവനൈൽ ആക്ട് എന്നീ വകുപ്പുകൾ ഉൾപ്പെടുത്തിയിട്ടില്ല. ഗുരുതരമായി പരിക്കേറ്റ സുബൈദ ബീവിയും ചെറുമകന്റെ രണ്ട് വയസുള്ള കുട്ടിയും ഐസിയുവിൽ ചികിത്സയിലാണ്. ഗണേശോത്സവത്തിന്റെ മറവിൽ സംഘപരിവാർ നടത്തിയത് ഉത്തരേന്ത്യൻ മോഡൽ അക്രമമാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രി 7.30ഓടെ മുട്ടാര്‍ പാലത്തിന് സമീപം സുബൈദ ബീവിയും കുടുംബവും സഞ്ചരിച്ച കാര്‍ ആർഎസ്എസ്- എബിവിപി ക്രിമിനലുകൾ തടഞ്ഞുനിര്‍ത്തി മാരകമായി ആക്രമിക്കുകയും സുബൈദ ബീവിയെ കൈ പിടിച്ചുവലിച്ച് ക്രൂരമായി മർദ്ദിക്കുകയും ആയിരുന്നു. ഇവരുടെ ഇരു കൈകൾക്കും ഗുരുതരമായി പരിക്കേറ്റു. കാര്‍ ഓടിക്കുകയായിരുന്ന സുബൈദ ബീവിയുടെ ചെറുമകന്‍ റിയാസ് (32), ഭാര്യ അല്‍ഷിഫ(24), മകള്‍ അസ് വ(2) എന്നിവരെ അക്രമികള്‍ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. അപ്രതീക്ഷിതമായ ആക്രമണത്തിന്റെ ഭീതിയിൽ നിന്നും കുടുംബം ഇതുവരെയും മോചിതരായിട്ടില്ല.
വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും ന്യൂനപക്ഷ കമ്മീഷനും പാർട്ടി പരാതി നൽകും. നാടിന്റെ സമാധാന അന്തരീക്ഷം തകർക്കുകയും വർഗീയ ചേരിതിരിവ് ഉണ്ടാക്കുകയും ചെയ്യുന്ന ഇത്തരം ആസൂത്രിത ആക്രമണങ്ങൾ നീതീകരിക്കാനാവില്ല. പ്രതികളെ എല്ലാവരെയും തിരിച്ചറിഞ്ഞിട്ടും പോലീസ് തുടരുന്ന അലംഭാവം സംശയാസ്പദമാണ്. ഇത് പോലീസ് – സംഘപരിവാർ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമാണ് എന്നാണ് ബോധ്യമാകുന്നത്. നാടിന്റെ സമാധാനന്തരീക്ഷം തകർത്തുകൊണ്ട് വർഗീയ വിദ്വേഷം പ്രചരിപ്പിച്ചാണ് സംഘപരിവാർ അനുകൂലികൾ നാട്ടിൽ അഴിഞ്ഞാട്ടം നടത്തുന്നത്. ഇതിനെതിരെ നിയമപാലകർ കർശന നടപടി സ്വീകരിക്കുകയും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുകയും വേണം. കുടുംബത്തെ മർദ്ദിച്ച ആർഎസ്എസ് എബിവിപി ക്രിമിനലുകളെ എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമപരമായ നടപടികൾ സ്വീകരിക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സംഘപരിവാർ ആക്രമിക്കൂട്ടങ്ങളെ നിലക്ക് നിർത്താൻ പോലീസ് തയ്യാറായില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് എസ്ഡിപിഐ നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.