കൊച്ചി: എറണാകുളം മഹാരാജാസ് കോളജിനുമുൻപിൽ സ്വകാര്യ ബസ് ജീവനക്കാരെ മർദിച്ച സംഭവത്തിൽ മൂന്ന് എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ. ഇന്നലെ വൈകീട്ട് നടന്ന സംഭവത്തിൽ ബസ് കണ്ടക്ടറായ ജെഫിന് പരിക്കേറ്റിരുന്നു. എസ്.എഫ്.ഐ പ്രവർത്തകരായ അനന്തു, ഷിഹാബ്, അശ്വിൻ എന്നിവരെയാണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. ഇവരുടെയും അറസ്റ്റ് വൈകാതെ രേഖപ്പെടുത്തും. വിദ്യാർത്ഥികൾക്കുള്ള കൺസെഷനുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് ജീവനക്കാരുമായി നേരത്തെ നിലനിന്നിരുന്ന തർക്കത്തിന്റെ തുടർച്ചയാണ് ഇന്നലെയുണ്ടായ അക്രമസംഭവം. ചോറ്റാനിക്കര-ആലുവ റൂട്ടിലോടുന്ന ‘സാരഥി’ ബസിലെ കണ്ടക്ടർ ജെഫിൻ ജോർജിനാണ് മഹാരാജാസ് കോളജിന് മുൻപിൽ മർദനമേറ്റത്.
നേരത്തെ കൺസെഷൻ സംബന്ധിച്ച് ബസ് ജീവനക്കാരൻ ജെഫിൻ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം ഷിഹാബിനെ മർദിച്ചതായി പരാതിയുണ്ടായിരുന്നു. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം ഷിഹാബും കണ്ടക്ടർ ജെഫിനും തമ്മിൽ കൺസഷൻ നൽകാത്തതുമായി ബന്ധപ്പെട്ട് ജൂൺ 13ന് സംഘർഷമുണ്ടായിരുന്നു. ഷിഹാബിന്റെ പരാതിയിൽ ബസ് ജീവനക്കാർക്കെതിരെ സെൻട്രൽ പോലീസ് കേസെടുത്തിട്ടുണ്ട്. എസ്.എഫ്.ഐ പ്രവർത്തകരുമായുള്ള പ്രശ്‌നം സംസാരിച്ച് ഒത്തുതീർപ്പാക്കും വരെ ജെഫിനെ ജോലിയിൽനിന്ന് മാറ്റിനിർത്തി. തിരികെ ജോലിക്കുകയറിയ ജെഫിനെ ഇന്നലെ ഉച്ചയ്ക്കുശേഷം ആലുവയിലേക്കുള്ള ട്രിപ്പിനിടയിലാണ് മഹാരാജാസ് കോളജിനു മുന്നിൽവച്ച് എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചത്.