കൊച്ചി : അഭിമന്യു കേസിലെ രേഖകൾ കോടതിയിൽ നിന്ന് കാണാതായ സംഭവത്തില്‍ രേഖകളുടെ പകര്‍പ്പ് ഹാജരാക്കാൻ പ്രോസിക്യൂഷൻ. മുഴുവൻ രേഖയുടെയും പകർപ്പ് ഇന്ന് വീണ്ടും ഹാജരാക്കുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. 11 രേഖകളുടെ സർട്ടിഫൈഡ് കോപ്പിയാണ് ഹാജരാക്കുക. വിചാരണയെ ഇത് സ്വാധീനിക്കില്ലെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. രേഖ കാണാതായ സംഭവത്തിൽ കോടതിയാണ് ഏതുതരത്തിലുള്ള അന്വേഷണം വേണമെന്ന് തീരുമാനിക്കേണ്ടതെന്നും പ്രോസിക്യൂഷന് യാതൊരു ആശങ്കയും ഇല്ലെന്നും ജി മോഹൻരാജ് പറഞ്ഞു. 2018 ജൂൺ 1 നാണ് മഹാരാജാസ് കോളേജിലെ എസ് എഫ്ഐ പ്രവർത്തകനായിരുന്ന ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവിനെ ക്യാംപസ് ഫ്രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കുത്തി കൊലപ്പെടുത്തിയത്. മുഖ്യപ്രതിയെ പിടികൂടാന്‍ ഏറെ വൈകിയ കേസിൽ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്തിയിട്ടില്ല.
വിചാരണ തുടങ്ങാനിരിക്കെ അഭിമന്യു കേസിലെ സുപ്രധാന രേഖകൾ നഷ്ടമായത് ദുരൂഹമെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും അഭിമന്യുവിന്‍റെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു. കോടതിയിൽ നിന്നും രേഖകൾ കാണാതായതിൽ അന്വേഷണം വേണമെന്നും അഭിമന്യുവിന്‍റെ സഹോദരന്‍ പരിജിത്ത് ആവശ്യപ്പെട്ടിരുന്നു. വിചാരണ നടക്കാനിരിക്കേ ശേഖകൾ കാണാതെ പോയതിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തി രേഖകള്‍ ഉടൻ വീണ്ടെടുക്കണമെന്നും പരിജിത്ത് പറഞ്ഞിരുന്നു. രേഖകൾ മാറ്റിയ വരെ പൊതു സമൂഹത്തിന് മുന്നിൽ എത്തിക്കണമെന്നും പരിജിത്ത് ആവശ്യപ്പെട്ടിരുന്നു.






























