തിരുവനന്തപുരം: തിരുവനന്തപുരം വെള്ളല്ലൂരിൽ മകളുമായുള്ള വിവാഹാലോചന നിരസിച്ചതിന് അച്ഛനേയും മകനേയും കെട്ടിയിട്ട് മർദിച്ച സംഭവത്തിൽ പ്രതികൾ സഞ്ചരിച്ച ബൈക്ക് ഉപേക്ഷിച്ച നിലയിൽ പോലീസ് കണ്ടെത്തി. കിളിമാനൂർ കാനാറയിലെ ഒഴിഞ്ഞ പുരയിടത്തിൽ നിന്നാണ് ബൈക്ക് കണ്ടെത്തിയത്. പ്രതികൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസുമിറക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് വടശേരിക്കോണം സ്വദേശിയായ അനിൽകുമാറിനും മകൻ അച്ചുവിനും മർദനമേറ്റത്. മകളുമായുള്ള വിവാഹാലോചന നിരസിച്ച വൈരാഗ്യത്തിലാണ് ആദ്യം അനിൽകുമാറിനെയും പിന്നീട് മകനെയും കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രധാന പ്രതി സുധീഷിന്റെ ബന്ധു വീട്ടിലേക്ക് വിളിച്ചു വരുത്തി ചങ്ങല കൊണ്ട് ബന്ധിച്ചു മണിക്കൂറുകളോളം കെട്ടിയിട്ടു മർദ്ദിച്ചത്. രാവിലെ 10 മണിയോടെ തുടങ്ങിയ പീഡനം സന്ധ്യവരെ തുടർന്നുവെന്നായിരുന്നു അനിൽകുമാറിന്റെ മൊഴി.
പണിതീരാത്ത വീടിന്റെ അകത്ത് അലുമിനിയം ഷീറ്റും കണ്ണാടിയിലും തീർത്ത പ്രത്യേക ഇടിമുറി ഒരുക്കിയായിരുന്നു ക്രൂര പീഡനം. പ്രതികൾ ഉപയോഗിച്ചിരുന്ന ബൈക്ക് കുറവൻകുഴി-അടയമൺ റോഡിനു സമീപത്തെ പറമ്പിൽ ഉപേക്ഷിച്ച നിലയിലാണ് പോലീസ് കണ്ടെത്തിയത്. ബൈക്ക് ഒന്നാം പ്രതി സുധീഷിന്റെ സുഹൃത്തിന്റേതാണ്. പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നാല് പ്രതികൾക്കായി ലുക്ക് ഔട്ട് ഇറക്കിയത്. പ്രധാന പ്രതി സുധീഷ്, ആരോമൽ, ലാൽകൃഷ്ണ, അരുൺ എന്നിവർക്ക് വേണ്ടിയാണ് ലുക്ക് ഔട്ട് നോട്ടീസ്. അതിക്രമം നടന്ന വീട്ടിൽ നിന്നും നാടൻ ബോംബ്, കത്തി, കട്ടിങ് പ്ലെയർ, വെടിമരുന്ന്, ഇരുമ്പ് വടികൾ ചങ്ങലകൾ എന്നിവ പോലീസ് കണ്ടെടുത്തിരുന്നു.






























