തിരുവനന്തപുരം: തിരുവനന്തപുരത്ത് അടച്ചിട്ട പ്രവാസികളുടെ അടക്കം വീടുകൾ കേന്ദ്രീകരിച്ച് കവർച്ചാസംഘം സജീവമാകുന്നതായി പരാതി. നിരവധി വീടുകളിൽ മോഷണം നടന്നിട്ടും പരാതി നൽകിയിട്ടും പോലീസ് കാര്യമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പൂട്ടിയിട്ടിരിക്കുന്ന വീടുകളുടെ വാതിലുകളും പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തുകയറുന്നത്. വീട്ടുകാർ സ്ഥലത്തില്ലാത്ത സമയം മനസ്സിലാക്കി കവർച്ച നടത്തുന്നതായും സംശയമുണ്ട്. പാളയംകുന്ന്, കോവൂർ, വണ്ടിപ്പുര തുടങ്ങിയ പ്രദേശങ്ങളിലാണ് തുടർച്ചയായി മോഷണശ്രമങ്ങളും കവർച്ചകളും റിപ്പോർട്ട് ചെയ്യുന്നത്.
വീടുകളിലെ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളൊന്നും തൊടാതെ, വയറിംഗ് സാമഗ്രികളും കോപ്പർ വയറുകളും ഫ്രിഡ്ജിന് പിന്നിലെ കോപ്പർ ഭാഗങ്ങളും മോട്ടറുകളും മാത്രം വലിച്ചൂരിയെടുത്ത് കടന്നുകളയുന്നതാണ് ഇവരുടെ രീതി. കഴിഞ്ഞ ജൂലൈ 15-ന് പാരിപ്പള്ളിയിൽ സമാനമായ രീതിയിൽ മോഷണം നടത്തിയ പ്രതി പിടിയിലായിരുന്നു. അതേ സംഘം തന്നെയാണ് വർക്കല മേഖലയിലും സജീവമായിരിക്കുന്നത് എന്നാണ് സംശയിക്കുന്നത്. അയിരൂർ സ്റ്റേഷൻ പരിധിയിൽ മോഷണം വ്യാപകമായിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് ഫലപ്രദമായ നടപടിയുണ്ടാകുന്നില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം സനൽ ആരോപിച്ചു. ശക്തമായ പരാതി നൽകിയിട്ടും ഇതുവരെ ഒരു പ്രതിയെപ്പോലും പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ലെന്നും പോലീസിന്റെ ഈ അനാസ്ഥ മോഷ്ടാക്കൾക്ക് കൂടുതൽ തഴച്ചുവളരാൻ അവസരമൊരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.






























