ഇടുക്കി : വീട്ടുവഴക്കിനെപ്പറ്റി പരാതിയുമായെത്തിയ യുവതിയെ പാസ്റ്ററുടെ അടുത്തേക്കു പറഞ്ഞയയ്ക്കുകയും പാസ്റ്റർ യുവതിയെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ എസ്.ഐക്ക് സസ്പെൻഷൻ. പാസ്റ്റർക്കും ഭാര്യക്കുമെതിരെ കേസെടുത്തു. വെള്ളത്തൂവൽ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഐസക്കിനെയാണു ജില്ലാ പോലീസ് മേധാവി വി. കുര്യാക്കോസ് സസ്പെൻഡ് ചെയ്തത്. എട്ടു മാസം മുമ്പാണ് സ്റ്റേഷനിൽ ഭർത്താവിനെതിരെ പരാതിയുമായി യുവതി എത്തിയത്. ഭർത്താവിനു കൗൺസലിങ് നടത്തി പ്രശ്നപരിഹാരത്തിന് എസ്.ഐ ശ്രമിച്ചെങ്കിലും വീണ്ടും വീട്ടുവഴക്കുണ്ടായി. ഇതോടെ എസ്.ഐ യുവതിയെ അടിമാലി പൂഞ്ഞാറുകണ്ടത്തെ പാസ്റ്ററുടെ വീട്ടിൽ കൗൺസലിങ്ങിന് അയച്ചു. എന്നാല്‍ അവിടെ കൗൺസലിങ്ങിനിടെ ചിരിച്ചതിന് യുവതിയെ പാസ്റ്റർ മർദിച്ചെന്നാണു പരാതി.
ഇടുക്കി വനിതാ സ്റ്റേഷനിൽ കഴിഞ്ഞ മാസം 18-ാം തീയ്യതി യുവതി പരാതി നൽകി. ഇതോടെ ആദ്യ പരാതിയിൽ എസ്.ഐയെടുത്ത നടപടികളെപ്പറ്റി അന്വേഷിക്കാൻ ജില്ലാ പോലീസ് മേധാവി ഇടുക്കി ഡി.വൈ.എസ്.പിക്കു നിർദേശം നൽകി. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്ഐയെ സസ്പെൻഡ് ചെയ്തത്. അതേസമയം വർഷങ്ങളായി താന്‍ അറിയുന്ന കുടുംബമാണ് പരാതിക്കാരിയുടേതെന്നും അവരെ സഹായിക്കാനുള്ള നല്ല ഉദ്ദേശ്യത്തോടെയാണു പാസ്റ്ററുടെ അടുത്ത് എത്തിച്ചതെന്നും എസ്.ഐ പഞ്ഞു.