ചെന്നൈ: കേരളത്തിൽ തീവണ്ടികളുടെ വേഗംകൂട്ടാനുള്ള പ്രവൃത്തികൾ ദ്രുതഗതിയിൽ നടക്കുന്നുണ്ടെന്ന് ദക്ഷിണ റെയിൽവേ അവകാശപ്പെട്ടു. കേന്ദ്ര ബജറ്റിൽ റെയിൽവേക്ക് അനുവദിച്ച പദ്ധതികൾ വിശദീകരിക്കാനായി വിളിച്ചുചേർത്ത മാധ്യമ സമ്മേളനത്തിലാണ് ജനറൽ മാനേജർ ആർ.എൻ. സിങ് ഇക്കാര്യമറിയിച്ചത്. തിരുവനന്തപുരത്തുനിന്ന് കായംകുളത്തേക്ക് മണിക്കൂറിൽ 100-ൽനിന്ന് 110 കിലോമീറ്ററായും എറണാകുളത്തുനിന്ന് ആലപ്പുഴ വഴി കായംകുളത്തേക്ക് 80-ൽനിന്ന് 100 കിലോമീറ്ററായും വേഗം വർധിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ബോർഡിന്റെ അനുമതി ലഭിച്ചാൽ മാർച്ച് അവസാനത്തോടെ വേഗം കൂട്ടാനാകുമെന്ന് ആർ.എൻ. സിങ് അറിയിച്ചു.
എറണാകുളം-കോട്ടയം-കായംകുളം റൂട്ടിൽ ഏപ്രിൽ അവസാനത്തോടെ തീവണ്ടികളുടെ വേഗം മണിക്കൂറിൽ 90-ൽനിന്ന് 100 കിലോമീറ്ററായി വർധിപ്പിക്കും. ഈവർഷം മേയോടെ എറണാകുളത്തിനും ഷൊർണൂരിനുമിടയിൽ വേഗം മണിക്കൂറിൽ 80-ൽനിന്ന് 85 കിലോമീറ്ററായി വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.





























