ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിലെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി ഇന്ത്യയും ചൈനയും തമ്മിൽ വീണ്ടും നിർണ്ണായക ചർച്ച നടത്തി. ചൈനയിൽ വെച്ച് നടന്ന അതിർത്തി കാര്യങ്ങൾക്കായുള്ള വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആൻഡ് കോർഡിനേഷൻ യോഗത്തിലാണ് ഇരുരാജ്യങ്ങളും അതിർത്തിയിലെ സ്ഥിതിഗതികൾ വിശദമായി ചർച്ച ചെയ്തത്. അതിർത്തി പ്രദേശങ്ങളിൽ പൂർണ്ണമായ സമാധാനവും ശാന്തതയും നിലനിർത്തിയാൽ മാത്രമേ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ പൂർണ്ണതോതിൽ പുനഃസ്ഥാപിക്കാൻ സാധിക്കൂ എന്ന് യോഗത്തിൽ ഇരുപക്ഷവും വിലയിരുത്തി.
2020-ലെ ഗാൽവൻ താഴ്‌വരയിലെ സംഘർഷങ്ങൾക്ക് ശേഷം ബന്ധങ്ങൾ സാധാരണ നിലയിലാക്കാൻ ഇരുരാജ്യങ്ങളും നിരവധി സുപ്രധാന നയതന്ത്ര-സൈനിക ചർച്ചകൾ നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി അതിർത്തിയിൽ സമാധാനം നിലനിർത്തുന്നതിൽ ഇതുവരെ കൈവരിച്ച പുരോഗതിയിൽ ഇരുപക്ഷവും സംതൃപ്തി രേഖപ്പെടുത്തി. ചൈനയിൽ വെച്ച് നടക്കാനിരിക്കുന്ന അടുത്ത പ്രത്യേക പ്രതിനിധിതല ചർച്ചയ്ക്കായുള്ള മുന്നൊരുക്കങ്ങൾ സംയുക്തമായി നടത്താനും യോഗത്തിൽ ധാരണയായിട്ടുണ്ട്. മുൻപ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും നടത്തിയ ചർച്ചകൾ അതിർത്തിയിലെ ഭീകരാവസ്ഥ കുറയ്ക്കുന്നതിന് വലിയ പങ്കുവഹിച്ചിരുന്നു.
അതിർത്തി നിർണ്ണയം, പുതിയ അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണം, അതിർത്തി കടന്നുള്ള സഹകരണം എന്നിവയ്ക്ക് പുറമെ അതിർത്തി പങ്കിടുന്ന നദികളെക്കുറിച്ചുള്ള വിദഗ്ദ്ധതല ചർച്ചകൾ എത്രയും വേഗം നടത്തണമെന്ന് ഇന്ത്യൻ പ്രതിനിധികൾ യോഗത്തിൽ ആവശ്യപ്പെട്ടു. ഇന്ത്യൻ സംഘത്തിന് വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുജിത് ഘോഷും ചൈനീസ് സംഘത്തിന് ഹൗ യാൻകിയുമാണ് നേതൃത്വം നൽകിയത്. ദീർഘനാളത്തെ ചർച്ചകൾക്ക് ഒടുവിൽ ഡെപ്സാങ്, ഡെംചോക് തുടങ്ങിയ തന്ത്രപ്രധാനമായ തർക്കമേഖലകളിൽ നിന്ന് ഇരുരാജ്യങ്ങളും സൈന്യത്തെ പിൻവലിച്ചതിനെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിൽ കൂടിക്കാഴ്ച നടത്തുകയും ബന്ധം മെച്ചപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു.






























