തിരുവനന്തപുരം: ഇന്ത്യയെന്ന വികാരം കെടാവിളക്കായി മനസ്സിൽ സൂക്ഷിച്ച് പുതുയുഗ കേരളത്തിനായി ഒറ്റക്കെട്ടായി മുന്നേറാമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പുതുയുഗ കേരളം എന്നത് വെറും വാക്കല്ല, അത് യാഥാർഥ്യമാക്കാനുള്ള ആശയമാണ്. കരുണയും സേവനതത്പരതയും സഹിഷ്ണുതയും നിറഞ്ഞ കേരളമാണ് ഉയർന്നുവരേണ്ടത്. വികസനോന്മുഖമായ പ്രവർത്തനങ്ങൾക്കൊപ്പം ഭരണഘടനാ മൂല്യങ്ങളും മതനിരപേക്ഷതയും ഉയർത്തിപ്പിടിച്ച് പുതുതലമുറയെയും മുതിർന്ന പൗരന്മാരെയും ചേർത്തുപിടിച്ചുള്ള മുന്നേറ്റമാണ് ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. എൺപതാം സ്വാതന്ത്ര്യദിനാഘോഷപരിപാടികളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മുഖ്യമന്ത്രി.
ആധുനികവും സുരക്ഷിതവും സമൃദ്ധിയും സന്തോഷവുമുള്ള, പുത്തൻ ആശയങ്ങൾക്ക് പ്രാധാന്യം നൽകുന്ന കേരളം ഇന്ത്യക്ക് വഴികാട്ടിയാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യ മൂല്യങ്ങൾ, ഭരണഘടനാ തത്വങ്ങൾ, തുല്യത, നീതി, പ്രകൃതിക്ക് ഇണങ്ങുന്ന വികസനം, കാലാവസ്ഥാ മാറ്റത്തെ നേരിടാനുള്ള നടപടികൾ എന്നിവയാണ് കാലം ആവശ്യപ്പെടുന്നത്. മതേതരത്വവും ജനാധിപത്യ ബോധവും തുല്യതയുമാണ് നമ്മുടെ കരുത്തും ഊർജ്ജവും. ജാതി, മതം, ലിംഗവിവേചനം, രാഷ്ട്രീയ അന്ധത, വിദ്വേഷം എന്നിവ കൈവെടിഞ്ഞ് എല്ലാവരും തോളോട് തോൾ ചേർന്ന് മുന്നേറണം. പട്ടിണി, രോഗം, തൊഴിലില്ലായ്മ എന്നിവ രാജ്യത്തെയും കേരളത്തെയും ഇപ്പോഴും പിന്നോട്ടടിക്കുന്ന പ്രധാന പ്രശ്നങ്ങളാണ്. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ, മുതിർന്ന പൗരന്മാർ, ന്യൂനപക്ഷങ്ങൾ, ട്രാൻസ്ജെൻഡർ വിഭാഗങ്ങൾ തുടങ്ങി പ്രത്യേക പരിഗണന ആവശ്യമുള്ളവർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണം. സ്ത്രീകളും കുട്ടികളും യുവാക്കളും കർഷകരും തൊഴിലാളികളും തീരദേശ ജനതയും നേരിടുന്ന വെല്ലുവിളികളും പരിഹരിക്കേണ്ടതുണ്ട്.






























