ന്യൂഡൽഹി: അതിർത്തി കടന്നുള്ള എല്ലാ സൈനിക നടപടികളും താൽക്കാലികമായി നിർത്തിവച്ചത് മെയ് 18 വരെ തുടരാൻ ഇന്ത്യയും പാകിസ്താനും ധാരണയായി. പാകിസ്താൻ ഡിജിഎംഒ മേജർ ജനറൽ കാഷിഫ് അബ്ദുല്ലയും ഇന്ത്യൻ ഡിജിഎംഒ ലഫ്റ്റനന്റ് ജനറൽ രാജീവ് ഘായിയും ഹോട്ട്‌ലൈൻ വഴി ചർച്ച നടത്തിയതായും മെയ് 18 വരെ വെടിനിർത്തൽ കരാർ നീട്ടിയതായും പാകിസ്താൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറിനെ ഉദ്ധരിച്ച് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി, മെയ് ഏഴിന് അർദ്ധരാത്രി പാകിസ്താനിലെയും പാകിസ്താൻ അധിനിവേശ കശ്മീരിലെയും ഭീകരവാദ ക്യാമ്പുകൾ ഇന്ത്യൻ സൈന്യം തകർത്തിരുന്നു. പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർധിച്ചു.
അതിർത്തി ഗ്രാമങ്ങളിലും ഇന്ത്യൻ സൈനിക താവളങ്ങൾക്കും നേരെ പാകിസ്താൻ ഡ്രോൺ, മിസൈൽ ആക്രമണം അഴിച്ചുവിട്ടതോടെ ഇന്ത്യ പ്രതിരോധം തീർക്കുകയും തിരിച്ചടിക്കുകയും ചെയ്തു. മൂന്ന് ദിവസത്തെ കടുത്ത സൈനിക ഏറ്റുമുട്ടലിന് ശേഷം, പാകിസ്താൻ അനുനയ നീക്കങ്ങൾക്ക് ശ്രമിക്കുകയും ഇന്ത്യയുമായുള്ള ചർച്ചകൾക്കൊടുവിൽ മെയ് 10ന് വെടിനിർത്തലിന് ധാരണയാവുകയായിരുന്നു. ഈ തീരുമാനം മെയ് 18 വരെ തുടരാനാണ് തുടർചർച്ചകളിൽ തീരുമാനമായിരിക്കുന്നത്. മെയ് 10ന് ഇരു രാജ്യങ്ങളിലെ ഡിജിഎംഒമാർ തമ്മിലുണ്ടായ വെടിനിർത്തൽ ധാരണ തുടർന്നുകൊണ്ട് പ്രകോപനങ്ങളിലേക്ക് നയിക്കുന്ന നീക്കങ്ങളിൽ നിന്ന് പിന്തിരിഞ്ഞ് പരസ്പര വിശ്വാസം വളർത്തുന്ന നടപടികൾ തുടരാൻ തീരുമാനിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.






























