ഒട്ടാവ: ഇന്ത്യ-കാനഡ പ്രതിസന്ധി രൂക്ഷമാകുന്നു. ഇന്ത്യക്ക് എതിരെ വീണ്ടും ആരോപണം ഉന്നയിച്ച് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്ത് വന്നു . ഖലിസ്ഥാൻവാദി ഹർദീപ് സിങ് നിജ്ജാറിന്‍റെ കൊലയ്ക്കു പിന്നിൽ ഇന്ത്യൻ ഏജന്‍റുമാരാണെന്ന് ട്രൂഡോ പറഞ്ഞു. അതേസമയം കാനഡയിലെ ഖാലിസ്ഥാൻ സംഘടനകൾ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിൽ പഞ്ചാബ് , ഡൽഹി , ഹരിയാന എന്നിവിടങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കി. സിഖ് ഫോർ ജസ്റ്റിസ് അടക്കമുള്ള ഖലിസ്ഥാൻ സംഘടനകൾ ഈ മാസം 25നാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് ഇന്ത്യ അനിശ്ചിതകാലത്തേക്ക് നിർത്തിയിട്ടുണ്ട്. ഹർദീപ് സിംഗ് നിജ്ജാറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് ഇന്ത്യയുടെ പുതിയ നടപടി. ഇനിയൊരു അറിയിപ്പ് ഉണ്ടാക്കുന്നത് വരെ വിസ സേവനങ്ങൾ ഇന്ത്യ നിർത്തിവെച്ചിരിക്കുന്നുവെന്ന് കാനഡയിലെ വിസ അപേക്ഷ പോർട്ടലായ ബിഎൽഎസ് ആണ് അറിയിച്ചത്. ഇതോടെ കാനഡയിൽ നിന്ന് ഇന്ത്യയിലേക്ക് വരാൻ തയ്യാറെടുത്തവരുടെ യാത്ര മുടങ്ങും. ഇന്ത്യൻ പൗരന്മാർ വിസ നൽകേണ്ടെന്ന തീരുമാനത്തിലേക്ക് കാനഡ പോകുമെന്ന സൂചനകളും ലഭിക്കുന്നുണ്ട്. കാനഡക്കെതിരെ നടപടി കടുപ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം.