ദില്ലി : ഗൾഫ് മേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ചരക്ക് കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ നാവികസേന യുദ്ധക്കപ്പലുകളുടെ എണ്ണം വർധിപ്പിച്ചു. ഗൾഫ് മേഖലയിൽ ഓപ്പറേഷൻ സങ്കൽപ് ദൗത്യത്തിന് കീഴിൽ ആറിലധികം യുദ്ധക്കപ്പലുകളെയാണ് നിലവിൽ വിന്യസിച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന ഇന്ത്യൻ പതാക ഘടിപ്പിച്ച എൽ.പി.ജി, ക്രൂഡ് ഓയിൽ കപ്പലുകൾക്ക് യുദ്ധക്കപ്പലുകൾ സുരക്ഷാ അകമ്പടി സേവിക്കുകയാണ്. ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ അലി ലാരിജാനി ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നേരത്തെ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തിൽ ഇന്ത്യ അനുശോചനം രേഖപ്പെടുത്തിയിരുന്നുവെങ്കിലും, ലാരിജാനിയുടെ വധത്തെക്കുറിച്ച് കേന്ദ്ര സർക്കാർ മൗനം പാലിക്കുകയാണ്. മേഖലയിൽ കൂടുതൽ പ്രകോപനമുണ്ടാക്കാതെ സംയമനം പാലിക്കണമെന്നും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്നുമാണ് ഇന്ത്യയുടെ പൊതുവായ നിലപാട്.
ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം രൂക്ഷമായതോടെ ഗൾഫ് മേഖലയിലെ ചരക്ക് നീക്കം തടസ്സപ്പെടുന്നത് ഇന്ത്യയുടെ ഊർജ്ജ സുരക്ഷയെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. നിലവിൽ പേർഷ്യൻ ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ കപ്പലുകളിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഷിപ്പിംഗ് മന്ത്രാലയവും നാവികസേനയും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ വഴി നിരീക്ഷണം നടത്തുന്നുണ്ട്.





























