ന്യൂഡൽഹി: ജി20 ഉച്ചകോടിയില്‍ ഇന്ത്യ നിർദേശിച്ച ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി വരാനിരിക്കുന്ന നൂറുകണക്കിന് വര്‍ഷത്തേക്ക് ലോകവ്യാപാരത്തിന്റെ അടിസ്ഥാനമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ഇടനാഴി ഇന്ത്യൻമണ്ണില്‍ ആരംഭിച്ചുവെന്നത് ചരിത്രം എന്നും ഓർക്കും. രാജ്യത്തിന്റെ സമ്പന്നകാലത്ത് ലോകത്തുണ്ടായിരുന്ന സില്‍ക്ക് റൂട്ടിന് ആധുനികകാലത്തുള്ള ബദൽ നിർദേശമാണിതെന്നും പ്രധാനമന്ത്രി ആകാശവാണിയിലെ ‘മൻ കീബാതി’ൽ പറഞ്ഞു. ജി20 ഉച്ചകോടിയില്‍ ആഫ്രിക്കന്‍ യൂനിയനെ സ്ഥിരാംഗമാക്കി ഇന്ത്യ അതിന്റെ നേതൃത്വപ്രഭാവം തെളിയിച്ചു.
പല സര്‍വകലാശാലകളിലും ജി20യുമായി ബന്ധപ്പെട്ട പരിപാടികള്‍ നടന്നു. ഇതിന്റെ തുടര്‍ച്ചയായി ‘ജി20 യൂനിവേഴ്സിറ്റി കണക്ട് പ്രോഗ്രാം’ സെപ്റ്റംബര്‍ 26ന് ഡല്‍ഹിയില്‍ നടക്കും. ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രശസ്ത സ്ഥാപനങ്ങൾ പങ്കെടുക്കുന്ന പരിപാടിയിൽ വിദ്യാർഥികളുമായി സംവദിക്കുമെന്നും മോദി പറഞ്ഞു.ചന്ദ്രയാന്റെ വിജയത്തിനുശേഷം ജി20യുടെ അതിശയകരമായ നടത്തിപ്പ് ഓരോ ഇന്ത്യക്കാരന്റെയും സന്തോഷം ഇരട്ടിയാക്കി. ചന്ദ്രയാന്റെ ലാന്‍ഡിങ് ഐ.എസ്.ആര്‍.ഒയുടെ യൂട്യൂബ് ചാനലില്‍ 80 ലക്ഷത്തിലധികം ആളുകള്‍ തത്സമയം കണ്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു.





























