തിരുവനന്തപുരം: കാപ്പാ കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതന് അനുകൂലമായി തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി റിപ്പോർട്ട് നൽകിയത് ഞെട്ടിക്കുന്നതെന്ന് മന്ത്രി കെ.എം ഷാജി. പിന്നിൽ അട്ടിമറി നടന്നിട്ടുണ്ടോയെന്ന് സംശയിക്കുന്നതായും അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തദ്ദേശ വകുപ്പിന്റെ ഒരു പേപ്പറിന്റെ ബലത്തിൽ ഒരു ക്രിമിനൽ രക്ഷപ്പെടുന്നത് അപകടമാണ്. ഫയൽ തന്റെ മുന്നിൽ വന്നിരുന്നു. ഒരു കാരണവശാലും ഒരു ആനുകൂല്യവും നൽകാൻ കഴിയില്ലെന്ന് പറഞ്ഞാണ് താൻ ഫയൽ തിരിച്ചയച്ചത്.
അതിനാലാണ് വീണ്ടും അൺ ഒഫീഷ്യൽ നോട്ട് എഴുതിയത്. അതിന് പിന്നിലുള്ള താൽപര്യവും രാഷ്ട്രീയവും പരിശോധിക്കുമെന്നും ഡിപ്പാർട്ട്മെന്റ് തലത്തിലുള്ള അന്വേഷണത്തിനുള്ള നടപടികൾ ആരംഭിച്ചതായും കെ.എം ഷാജി പറഞ്ഞു. ആര്‍. സുഗതന്റെ അവധിയിൽ അനുകൂലമായി റിപ്പോർട്ട് നൽകിയത് മന്ത്രി കെ.എം ഷാജിയുടെ നിർദേശം മറികടന്നെന്ന കണ്ടെത്തലിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര പി. അരുണിമയാണ് മന്ത്രിയുടെ നിർദേശം മറികടന്ന് റിപ്പോർട്ട് നൽകിയതെന്ന് കണ്ടെത്തൽ.




























