മുംബൈ: ലോക്സഭയിലെ ഹിന്ദു പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് ശിവസേന(യുബിടി)നേതാവ് സഞ്ജയ് റാവത്ത്. വ്യാജ ഹിന്ദുത്വത്തെ ഇന്‍ഡ്യാ മുന്നണി പിന്തുണക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു റാവത്ത്. ”വിദ്വേഷം പരത്തലല്ല ഹിന്ദുത്വം . ബി.ജെ.പി ചിത്രീകരിക്കുന്ന കപട ഹിന്ദുത്വവുമായി ഞങ്ങൾ യോജിക്കുന്നില്ല” റാവത്ത് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ”രാഹുൽ ഗാന്ധി ഹിന്ദുക്കളെയും ഹിന്ദു സമൂഹത്തെയും കുറിച്ച് തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. ‘ഹിന്ദുത്വ’ എന്നത് വളരെ വിശാലമായ പദമാണെന്നും ബി.ജെ.പിക്ക് ഇത് മനസ്സിലാകില്ലെന്നുമാണ് രാഹുൽ ഗാന്ധി പറഞ്ഞത്. സ്വയം ഹിന്ദുക്കളായി കരുതുന്നവർ അദ്ദേഹത്തിന്‍റെ പ്രസംഗം ഒന്നുകൂടി കേള്‍ക്കണം” റാവത്ത് പറഞ്ഞു.
മഹാരാഷ്ട്രയിലെ സാഹചര്യം ചൂണ്ടിക്കാട്ടി സഞ്ജയ് റാവത്ത് തൻ്റെ പ്രസ്താവനയെ ന്യായീകരിച്ചു. ശിവസേന ഹിന്ദുക്കളെ കൈവിട്ടുവെന്ന് ബി.ജെ.പി പലപ്പോഴും ആരോപിക്കുന്നതെങ്ങനെയെന്ന് അദ്ദേഹം പരാമർശിച്ചു. എന്നാൽ, താൻ അങ്ങനെ ചെയ്തിട്ടില്ലെന്ന് റാവത്ത് അവകാശപ്പെട്ടു.“ഞാൻ ഹിന്ദുത്വത്തെ വിട്ടിട്ടില്ല.എന്നാല്‍ ബി.ജെ.പിയെ ഉപേക്ഷിച്ചു. ഹിന്ദുത്വം സംസ്‌കാരത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും ഭാഗമാണ്, വിദ്വേഷം പ്രചരിപ്പിക്കാനുള്ള മാർഗമല്ല” റാവത്ത് വ്യക്തമാക്കി. കോണ്‍ഗ്രസും രാജ്യത്തുടനീളമുള്ള മറ്റ് പ്രതിപക്ഷ പാർട്ടികളും ഉൾപ്പെടുന്ന ഇന്‍ഡ്യാ മുന്നണിയുടെ ഭാഗമാണ് ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം).