ഹൈദരാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം 272ലധികം സീറ്റുകള്‍ നേടുമെന്നും കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും തെലങ്കാന മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി. മോദിയുടെ ഗ്യാരണ്ടിയുടെ വാറന്‍റി കാലഹരണപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ കേരളം, കര്‍ണാടക എന്നിവിടങ്ങളിലും ഉത്തര്‍പ്രദേശിലെ ചിലയിടങ്ങളിലും പോയിരുന്നു. ആന്ധ്രാപ്രദേശിൽ നിന്നും തെലങ്കാനയിൽ നിന്നും തെരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ എനിക്ക് ലഭിക്കുന്നുണ്ട്. മോദിയുടെ ഗ്യാരണ്ടിയുടെ വാറന്‍റി കഴിഞ്ഞു. വാറൻ്റി കാലഹരണപ്പെടുമ്പോൾ മോദിക്ക് വോട്ട് ചെയ്യാന്‍ ആളുകള്‍ മടിക്കും. അതുകൊണ്ടാണ് രാജ്യത്ത് ഒരു മാറ്റം ദൃശ്യമായിരിക്കുന്നത്” രേവന്ത് വിശദമാക്കി.
400 സീറ്റ് നേടുമെന്ന ബി.ജെ.പിയുടെ അവകാശവാദത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇന്‍ഡ്യ മുന്നണി സര്‍ക്കാര്‍ രൂപീകരിക്കുമെന്നായിരുന്നു തെലങ്കാന മുഖ്യമന്ത്രിയുടെ പ്രതികരണം.”കേരളത്തിൽ 20 സീറ്റുകളും തമിഴ്‌നാട്ടിൽ 39ൽ 39 സീറ്റുകളും പോണ്ടിച്ചേരിയിൽ ഒരു സീറ്റും കർണാടകയിൽ കുറഞ്ഞത് 14 സീറ്റുകളും തെലങ്കാനയിൽ 14 സീറ്റുകളും ഞങ്ങൾ നേടും. ഇന്‍ഡ്യ മുന്നണി 272 എന്ന മാജിക് നമ്പറിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.