ന്യൂഡൽഹി : പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ തുടർച്ചയായ എട്ടാം ദിവസവും പാർലമെന്റ് നടപടികൾ തടസപ്പെട്ടു. ലോക്സഭയിൽ പ്രതിപക്ഷം രേഖകൾ കീറിയെറിഞ്ഞ് പ്രതിഷേധിച്ചു. പെഗാസസ് വിഷയം ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ സംയുക്ത അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചതോടെയാണ് ലോക്സഭയിലും രാജ്യസഭയിലും പ്രതിഷേധം ശക്തമായത്.
ബഹളത്തിനിടയിലും സഭാ നടപടികളുമായി ലോക്സഭാ സ്പീക്കർ ഓം ബിർല മുന്നോട്ടുപോയി. ശൂന്യവേളയിലേക്ക് കടന്നതോടെയാണ് പ്രതിപക്ഷ അംഗങ്ങൾ പേപ്പറുകൾ കീറിയെറിഞ്ഞത്. ട്രഷറി ബെഞ്ചുകളിലേക്കും പ്രസ്സ് ഗ്യാലറിയിലേക്കും പേപ്പറുകൾ വലിച്ചെറിഞ്ഞു. രാജ്യസഭയിൽ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുക്കളത്തിലിറങ്ങി. ബഹളം രൂക്ഷമായതോടെ രാജ്യസഭയും ലോക്സഭയും ബുധനാഴ്ച ഉച്ചവരെ നിർത്തിവെച്ചു.
ബുധനാഴ്ച സഭ ചേരുന്നതിന് മുമ്പ് പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ പ്രത്യേക യോഗം ചേർന്നിരുന്നു. തൃണമൂൽ ഒഴികെയുള്ള 14 പാർട്ടികളാണ് യോഗത്തിൽ പങ്കെടുത്തത്. പല വിഷയങ്ങളിലും അടിയന്തര പ്രമേയം നൽകേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാക്കൾ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പെഗാസസ് വിഷയത്തിൽ മാത്രമാണ് ബുധനാഴ്ച പ്രതിപക്ഷം ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നത്.
അതേസമയം പ്രതിപക്ഷം സഭാനടപടികൾ തടസ്സപ്പെടുത്തുന്നുവെന്ന പ്രധാനമന്ത്രിയുടെ ആരോപണം രാഹുൽ ഗാന്ധി തള്ളി. ജനകീയ വിഷയങ്ങൾ ഉന്നയിക്കുന്ന പ്രതിപക്ഷത്തെ അപമാനിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് രാഹുൽ കുറ്റപ്പെടുത്തി. പെഗാസസ്, കർഷക സമരം, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും സഭ ചേരുന്നതിന് മുമ്പ് രാഹുൽ പ്രതികരിച്ചിരുന്നു.