ന്യൂഡൽഹി: പാക് അതിര്‍ത്തിയില്‍ സൈനികഭ്യാസ പ്രകടനത്തിന് ഒരുങ്ങി ഇന്ത്യ. സര്‍ ക്രീക്ക് മുതല്‍ ഥാര്‍ മരുഭൂമി വരെയാണ് മൂന്ന് സേനകളും ഭാഗമാകുന്ന
സൈനിക അഭ്യാസമായ തൃശൂല്‍ നടക്കുക. ഇന്ത്യന്‍ നീക്കത്തിന് പിന്നാലെ അഭ്യാസം നടക്കുന്ന മേഖലകളിലൂടെയുള്ള വ്യോമപാതയില്‍ പാകിസ്താന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഗുജറാത്തിലെ റാന്‍ ഓഫ് കച്ചിനും കറാച്ചിക്കും ഇടയിലുള്ള തര്‍ക്ക പ്രദേശമായ സര്‍ ക്രീക്കിനടുത്ത് പാകിസ്താന്‍ സേന വിന്യാസം നടത്തിയും അടിസ്ഥാന സൗകര്യം വികസിപ്പിച്ചും പ്രകോപിപ്പിച്ചതോടെയാണ് സൈനിക അഭ്യാസത്തിന് ഇന്ത്യ തുടക്കം കുറിച്ചത്.
രാജസ്ഥാന്‍ ഗുജറാത്ത് സംസ്ഥാനങ്ങളിലെ മരുഭൂമി പ്രദേശങ്ങളിലാണ് അഭ്യാസം. കര, വ്യോമ, നാവിക സേനകള്‍ ഒരുമിച്ചാകും പങ്കെടുക്കുക. ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 10 വരെയാണ് പരിപാടി. ഈ ദിവസങ്ങളില്‍ വ്യോമപാത ഒഴിവാക്കാന്‍ പ്രതിരോധ മന്ത്രാലയം വ്യോമയാന അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ നീക്കത്തിന് പിന്നാലെ പാകിസ്താന്‍ അതിര്‍ത്തി പ്രദേശങ്ങളിലെ സേനാവിഭാഗങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ചില വ്യോമപാതകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.





























