ന്യൂഡൽഹി: നേപ്പാൾ സംഘർഷത്തിനിടെ ജയിൽചാടി അതിർത്തി കടക്കാൻ ശ്രമിച്ച 60 പേരെ ഇന്ത്യൻ അതിർത്തി രക്ഷാ സേനയായ ‘സശസ്ത്ര സീമ ബൽ’ (എസ്.എസ്.ബി) പിടികൂടി. യു.പി, ബിഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ അതിർത്തിയിൽ നിന്നാണ് രണ്ടുദിവസങ്ങളിൽ ഇത്രയുംപേർ പിടിയിലായത്. ഇവർ നേപ്പാൾ സംഘർഷത്തിനിടെ ജയിൽ ചാടിയവരാണെന്ന് കരുതുന്നു. പിടിയിലായവരെ വിവിധ സംസ്ഥാനങ്ങളിലെ പോലീസ് ചോദ്യം ചെയ്തുവരുകയാണ്. 1,751 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യ – നേപ്പാൾ അതിർത്തി കാക്കുന്നത് എസ്.എസ്.ബി ആണ്. നേപ്പാളിൽ യുവജന പ്രക്ഷോഭം രൂക്ഷമായതോടെ ജയിലുകളിൽ 7000ത്തോളം തടവുകാരാണ് രക്ഷപെട്ടത്.
പടിഞ്ഞാറൻ നേപ്പാൾ ബാങ്കെയിലെ ബൈജ്നാഥ് റൂറൽ മുനിസിപ്പാലിറ്റി – മൂന്നിലെ നൗബാസ്റ്റയിലെ ജുവനൈൽ ഹോമിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് പ്രായപൂർത്തിയാകാത്ത തടവുകാർ മരിച്ചു. നിരവധി തടവുകാർ ജയിൽ ചാടാനുള്ള ശ്രമം സുരക്ഷ ഉദ്യോഗസ്ഥർ തടഞ്ഞു. ആയുധങ്ങൾ കൈക്കലാക്കാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിനിടെ പോലീസ് വെടിവെപ്പിലാണ് അഞ്ച് കുട്ടിത്തടവുകാർ മരിച്ചത്. നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. മുതിർന്നവർക്കുള്ള ജയിലിൽ 585 തടവുകാരിൽ 149 പേരും ജുവനൈൽ ഹോമിലെ 176 തടവുകാരിൽ 76 പേരും രക്ഷപെട്ടതായി അധികൃതർ പറഞ്ഞു.






























