ജനീവ : ഇന്ത്യയിൽ അതിവേഗം പകരുന്ന കോവിഡ് വകഭേദത്തിന്റെ സാന്നിധ്യം 44 രാജ്യങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. 2020 ഒക്ടോബറിൽ ഇന്ത്യയിൽ കണ്ടെത്തിയ ബി.1.617 വകഭേദമാണ് വിവിധ രാജ്യങ്ങളിൽ സാന്നിധ്യം രേഖപ്പെടുത്തിയത്. ലോകാരോഗ്യസംഘടനയുടെ പരിധിയിലുള്ള ആറ് മേഖലകളിലെ 4,500 സാമ്പിളുകളിലാണ് വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.
കോവിഡിന്റെ മറ്റ് വകഭേദങ്ങളേക്കാൾ അപകടകാരിയാണ് ബി.1.617 വകഭേദം. ആളുകളിലേക്കു പകരാനും ആരോഗ്യശേഷി കുറയ്ക്കാനും സാധിക്കും. മറ്റു രാജ്യങ്ങളിൽ ബി.1.617 വകഭേദത്തിന്റെ സാന്നിധ്യം അതിവേഗം വർധിക്കുന്നതായി ആരോഗ്യസംഘടന പറഞ്ഞു. ഈ വകഭേദത്തിന്റെ കേസുകൾ ഇന്ത്യ കൂടാതെ ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത് ബ്രിട്ടനിലാണ്. ഇത് ആശങ്കയ്ക്ക് വക നൽകുന്നതായി ആരോഗ്യസംഘടന പറഞ്ഞു. ബ്രിട്ടൻ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ കണ്ടെത്തിയ കോവിഡ് വകഭേദങ്ങളുടെ പട്ടികയിൽ ബി.1.617 ഉൾപ്പെടുത്താൻ സംഘടന തീരുമാനിച്ചു.