ന്യൂഡൽഹി: ട്രെയിനിലും റെയിൽവേ സ്റ്റേഷൻ പരിസരത്തും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി ശക്തമാക്കി ഇന്ത്യൻ റെയിൽവേ. യാത്രയ്ക്കിടെ മാലിന്യം വലിച്ചെറിയുന്നവർ ഇനി 1,000 രൂപ പിഴ അടയ്ക്കണം. നിലവിലുണ്ടായിരുന്ന 500 രൂപ പിഴയാണ് ഇരട്ടിയാക്കി 1,000 രൂപയാക്കിയത്. ഓഗസ്റ്റ് 24ന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് റെയിൽവേ മന്ത്രാലയം പുതിയ നിയമം പ്രഖ്യാപിച്ചത്. 1989ലെ റെയിൽവേ നിയമത്തിലെ പ്രത്യേക അധികാരം ഉപയോഗിച്ച് 2012ലെ ശുചിത്വ നിർവഹണ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയത്. ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ പുതുക്കിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുമെന്നും റെയിൽവേ വ്യക്തമാക്കി.
പുതിയ നിയമപ്രകാരം ട്രെയിനിലോ റെയിൽവേ സ്റ്റേഷൻ പരിസരത്തോ മാലിന്യം വലിച്ചെറിഞ്ഞാൽ സംഭവസ്ഥലത്തുവച്ച് തന്നെ 1,000 രൂപ പിഴ ഈടാക്കും. പിഴ അടയ്ക്കാൻ വിസമ്മതിക്കുന്നവർക്ക് കോടതി നടപടികൾ നേരിടേണ്ടിവരും. കുറ്റം തെളിഞ്ഞാൽ കോടതിക്ക് 2,000 രൂപ വരെ പിഴ ചുമത്താനും സാധിക്കും. യാത്രക്കാരിൽനിന്ന് നേരിട്ട് പിഴ ഈടാക്കാനുള്ള അധികാരം സ്റ്റേഷൻ മാസ്റ്റർമാർ, സ്റ്റേഷൻ മാനേജർമാർ, കമേഴ്‌സ്യൽ വിഭാഗത്തിലെ ടിക്കറ്റ് കളക്ടർമാർ, ഓപ്പറേറ്റിങ് വിഭാഗത്തിലെ തുല്യ റാങ്കിലുള്ള ഉദ്യോഗസ്ഥർ, ഇതിനായി പ്രത്യേകമായി ചുമതലപ്പെടുത്തിയ റെയിൽവേ ഉദ്യോഗസ്ഥർ എന്നിവർക്കാണ്.






























