തെഹ്‌റാന്‍: യുഎസുമായി ചേര്‍ന്ന് ഇറാനെതിരെ ഇസ്രായേല്‍ ആക്രമണം അഴിച്ചുവിട്ടതിന് പിന്നാലെ ഒറ്റപ്പെട്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. ഇസ്രായേലിന്റെ നിരന്തരമായ വ്യോമാക്രമണം കാരണം ഭയത്തോടെയാണ് സമയങ്ങള്‍ തള്ളിനീക്കുന്നതെന്നും ഇന്ത്യയിലെത്തിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോകളിലൂടെ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. പറഞ്ഞറിയിക്കാനാവാത്ത അവസ്ഥയിലാണ് തങ്ങളുള്ളതെന്നും ഇവിടെനിന്ന് പുറത്തെത്താനുള്ള വഴിയൊരുക്കണമെന്നും വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന വീഡിയോയില്‍ ഒരു വിദ്യാര്‍ഥി പറഞ്ഞു.
‘എല്ലാവരും കേള്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെഹ്‌റാനില്‍ കുടുങ്ങിക്കിടക്കുകയാണ് ഞാന്‍. ഇന്ത്യയില്‍ നിന്ന് പഠനാവശ്യാര്‍ഥം എത്തിയതായിരുന്നു. എത്രമാത്രം പ്രയാസത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പറഞ്ഞറിയിക്കാനാവില്ല. അടുത്തതെന്ത് സംഭവിക്കുമെന്നും അറിയില്ല. ഞങ്ങളുടെ സുരക്ഷയോര്‍ത്ത് നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോട് നന്ദിയുണ്ട്. എങ്കിലും, ഇത്തരം സാഹചര്യങ്ങളില്‍ എത്രയും വേഗത്തിലുളള നടപടിയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. നിരന്തരം വ്യോമാക്രമണങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. സാധ്യമാകുന്നത്രയും വേഗത്തിൽ ഞങ്ങളെ ഇവിടെ നിന്ന് പുറത്തെത്തിക്കണം. സാഹചര്യം ഇതിലും മോശമാകുന്നത് വരെ കാത്തിരിക്കരുത്. സഹായിക്കണം’. വിദ്യാര്‍ഥി വീഡിയോയിൽ പറഞ്ഞു.





























