റായ്പൂർ: ഗ്രാൻഡ് ഓൾഡ് പാർട്ടിയെന്ന് വിശേഷിപ്പിക്കുന്ന കോൺഗ്രസ് ഇന്ത്യ ഭരിച്ചിരുന്നപ്പോൾ അഴിമതിയായിരുന്നു രാജ്യത്തിന്റെ മുഖമുദ്രയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഛത്തീസ്ഗഡിലെ ബസ്തറിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിനുശേഷം രാജ്യം കൊള്ളയടിക്കാനുള്ള ലൈസൻസ് കോൺഗ്രസ് സ്വന്തമാക്കി. 2014ൽ എൻ.ഡി.എ സർക്കാർ അധികാരത്തിലെത്തിയപ്പോൾ മോദി അത് റദ്ദാക്കി. അതിനുള്ള അവകാശം തനിക്ക് നൽകിയത് ഭാരതീയരാണ്. ലൈസൻസ് പോയതോടെ അവർ കടയടച്ചു. ഇനി മോദിയെ തകർക്കാനായിരിക്കും ശ്രമം. അതിൽ നിന്ന് ഭാരതീയർ എന്നെ സംരക്ഷിക്കുമെന്ന് എനിക്കുറപ്പുണ്ട്.
രാജ്യത്തെ അമ്മമാരും സഹോദരിമാരും എനിക്ക് രക്ഷാകവചമൊരുക്കും. രാംലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചവരാണ് കോൺഗ്രസ് നേതൃത്വം. ഇത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയ കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പ്രീണന രാഷ്‌ട്രീയത്തിനായി ഏത് പരിധിയും ലംഘിക്കുമെന്ന് രാമക്ഷേത്ര വിഷയത്തിൽ കോൺഗ്രസ് തെളിയിച്ചുവെന്നും മോദി രൂക്ഷമായി വിമർശിച്ചു.





























