ന്യൂഡൽഹി : രാജ്യവ്യാപകമായി വിമാന സർവീസ് തടസപ്പെട്ടതോടെ യാത്രക്കാർക്ക് തിരികെ നൽകാനുള്ള 610 കോടി രൂപയുടെ റീഫണ്ട് ഇൻഡിഗോ എയർലൈൻസ് തിരിച്ച് നൽകി. കേന്ദ്ര സർക്കാർ അന്തിമ നിർദ്ദേശം നൽകിയതോടെയാണ് ഇൻഡിഗോ റീഫണ്ട് നടപടികൾ വേഗത്തിലാക്കിയത്. ഇതുവരെ യാത്രക്കാർക്ക് ആകെ ₹610 കോടി രൂപയുടെ റീഫണ്ട് അനുവദിച്ചതായും 3,000-ത്തോളം ലഗേജുകൾ ഉടമകൾക്ക് കൈമാറിയതായും വ്യോമയാന മന്ത്രാലയം അറിയിച്ചു.
സാധാരണയായി പ്രതിദിനം ഏകദേശം 2,300 വിമാനങ്ങൾ സർവീസ് നടത്തുന്ന ഇൻഡിഗോ, ശനിയാഴ്ച 1,500-ലധികം സർവീസുകളാണ് നടത്തിയത്. ഞായറാഴ്ച ഇത് 1,650 സർവീസുകളായി ഉയർത്തി. പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. വിമാനങ്ങൾ റദ്ദാക്കുന്ന വിവരം നേരത്തെ പ്രഖ്യാപിച്ചത് വഴി, യാത്രക്കാർ അനാവശ്യമായി വിമാനത്താവളങ്ങളിൽ എത്തുന്നത് തടയാൻ സഹായിച്ചുവെന്ന് ഇൻഡിഗോ സിഇഒ ചൂണ്ടിക്കാട്ടി. ഡിസംബർ 10 ഓടെ പൂർണ്ണമായ നെറ്റ്‌വർക്ക് സാധാരണ നിലയിലാകുമെന്നാണ് ഇൻഡിഗോ പ്രതീക്ഷിക്കുന്നത്.





























