ന്യൂഡൽഹി : രാജ്യത്തുടനീളം വിമാന സർവീസുകൾ താളം തെറ്റിയതിനെത്തുടർന്ന് ഡിസംബർ അഞ്ചിനും 15നും ഇടയിൽ റദ്ദാക്കിയ എല്ലാ വിമാനങ്ങൾക്കും മുഴുവൻ തുകയും തിരികെ നൽകുമെന്ന് ഇൻഡിഗോ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ടിക്കറ്റ് എടുത്തപ്പോഴുള്ള പേയ്‌മെന്‍റ് രീതിയിലേക്ക് തുക ഓട്ടോമാറ്റിക്കായി പ്രോസസ് ചെയ്യുമെന്നും എയർലൈൻ അറിയിച്ചു. ഈ കാലയളവിലെ ടിക്കറ്റുകൾ റദ്ദാക്കുന്നതിനോ പുനഃക്രമീകരിക്കുന്നതിനോ ഉള്ള മുഴുവൻ ഫീസും ഒഴിവാക്കിയതായി എയർലൈൻ ‘എക്സി’ലെ ഒരു പോസ്റ്റിൽ അറിയിച്ചു.
യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനായി ആയിരക്കണക്കിന് ഹോട്ടൽ മുറികളും ഉപരിതല ഗതാഗത സൗകര്യങ്ങളും വിമാനത്താവളങ്ങളിൽ ഭക്ഷണവും ലഘുഭക്ഷണവും ഏർപ്പാടാക്കിയിട്ടുണ്ട്. കൂടാതെ സാധ്യമായ എല്ലായിടത്തും മുതിർന്ന പൗരന്മാർക്ക് ലോഞ്ച് സൗകര്യവും നൽകുന്നുണ്ടെന്ന് ഇൻഡിഗോ വ്യക്തമാക്കി. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലെല്ലാം വൻ ആശയക്കുഴപ്പത്തിന് കാരണമായ ഈ തടസങ്ങളിൽ യാത്രക്കാരോട് ഇൻഡിഗോ അഗാധമായ ഖേദം പ്രകടിപ്പിച്ചു.






























