ഇന്തോനേഷ്യ: ഇന്തോനേഷ്യയിലെ ജാവയിൽ തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ് ഉണ്ടായ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് കുറഞ്ഞത് 46 പേർ കൊല്ലപ്പെടുകയും 700 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. “ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇരുപതോളം പേർ മരിച്ചു, കുറഞ്ഞത് 300 പേർ ചികിത്സയിലാണ്. കെട്ടിടാവശിഷ്‌ടങ്ങൾക്ക് ഇടയിൽ കുടുങ്ങിയതിൽ ഭൂരിഭാഗം പേർക്കും പരിക്കുകൾ ഉണ്ടായിരുന്നു” സിയാൻജൂർ അഡ്‌മിനിസ്ട്രേഷൻ മേധാവി ഹെർമൻ സുഹർമാൻ മാധ്യമങ്ങളോട് പറഞ്ഞു.
മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് അധികൃതർ നൽകുന്ന വിവരം. തലസ്ഥാനമായ ജക്കാർത്തയിൽ നിന്ന് 75 കിലോമീറ്റർ തെക്കുകിഴക്കായി സിയാൻജൂരിൽ 10 കിലോമീറ്റർ (6.2 മൈൽ) താഴ്‌ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് കാലാവസ്ഥാ, ജിയോഫിസിക്‌സ് ഏജൻസി (ബിഎംകെജി) അറിയിച്ചു, നിലവിൽ സുനാമിക്ക് സാധ്യതയില്ലെന്നാണ് ഇവർ പറയുന്നത്.