റാന്നി: പമ്പാ റിവർ വാലി ടൂറിസം പദ്ധതിയുടെ ഭാഗമായി മണിയാറിൽ നടപ്പിലാക്കുന്ന ടൂറിസം പദ്ധതികളുടെ പ്രാരംഭ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു. വടശ്ശേരിക്കര മണിയാറിൽ ജലസേചനത്തിനായി പമ്പ ഇറിഗേഷൻ വകുപ്പ് നിർമ്മിച്ചിട്ടുള്ള ഡാമിൻ്റെ പരിസരത്തെ 12 ഏക്കർ ഭൂമിയിലാണ് പദ്ധതി നടപ്പാക്കുന്നത്. 15 കോടി രൂപയാണ് 3 ഘട്ടമായി നടപ്പാക്കുന്ന പദ്ധതിക്ക് ചിലവഴിക്കുന്നത്. ആദ്യഘട്ടമായ അഞ്ചു കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആണ് ആരംഭിച്ചിരിക്കുന്നത്. നിർമ്മാണ പ്രവർത്തികളുടെ ഉദ്ഘാടനം ഈ മാസം 11 ന് വൈകിട്ട് 5 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും.
പമ്പ ഇറിഗേഷൻ വകുപ്പിന്റെ അധീനതയിലുള്ള ഡാമിനോട് ചേർന്നുള്ള ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി ലഭിക്കുന്നതിന് ഉണ്ടായ കാലതാമസമാണ് നിർമ്മാണം വൈകാൻ ഇടയാക്കിയത്. അഡ്വ പ്രമോദ് നാരായൺ എംഎൽഎയുടെ നിരന്തര ഇടപെടലിനെ തുടർന്ന് മുൻപ് തയ്യാറാക്കിയ ഡിപിആറിൽ മാറ്റം വരുത്തി നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള എൻഒസി നേടുകയായിരുന്നു. ടൂറിസം വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽ ആണ് പദ്ധതിയുടെ നിർവഹണം.
മനോഹരമായ ഡാമിന്റെയും വെള്ളത്തിന്റെയും സൗന്ദര്യം ആസ്വദിച്ചു നടക്കാൻ വിധത്തിൽ ഉയർന്ന നടപ്പാത, പൂന്തോട്ടം, കുട്ടികൾക്കായുള്ള കളി സ്ഥലങ്ങൾ, ഫിറ്റ്നസ് സെൻറർ, സൈക്കിൾ ട്രാക്ക്, ഭക്ഷണ- കുടിവെള്ള കിയോസ്ക്കുകൾ, ഇരിപ്പടങ്ങൾ, ഇലക്ട്രിഫിക്കേഷൻ, പാർക്കിംഗ് ഏരിയ, ശുചിമുറി സൗകര്യങ്ങൾ എന്നിവയെല്ലാം ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കിഴക്കൻ മലയോര പ്രദേശമായ മണിയാറിന്റെയും വടശ്ശേരിക്കരയുടെയും സമഗ്രവികസനത്തിന് ഉപകരിക്കുന്നതാണ് ഈ പദ്ധതി. ലോക ഭൂപടത്തിൽ ഇടം പിടിച്ച ഗവിയിലേക്കുള്ള പാതയോരത്താണ് മണിയാർ ടൂറിസം പദ്ധതി യാഥാർത്ഥ്യമാകുന്നത്. പ്രകൃതിയുടെ വന്യ സൗന്ദര്യം പ്രാപിച്ച പെരുന്തേനരുവി വെള്ളച്ചാട്ടവും ഇവിടെ അടുത്താണ്. ഇവയെല്ലാം കൂട്ടിയോജിപ്പിച്ച് ബൃഹത്തായ ഒരു ടൂറിസം പദ്ധതി തന്നെ നടപ്പാക്കാൻ ആകുമെന്നാണ് വിലയിരുത്തല്‍.





























